അഞ്ചു വയസിന് താഴെയുള്ള കുട്ടികൾക്കുള്ള പോളിയോ തുള്ളി മരുന്ന് വിതരണം 28 മുതൽ
കണ്ണൂർ: ദേശീയ പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി ജില്ലയിലെ അഞ്ചു വയസിന് താഴെയുള്ള കുട്ടികൾക്കുള്ള തുള്ളിമരുന്ന് വിതരണം 28 മുതൽ നടക്കും. തുള്ളി മരുന്ന് വിതരണത്തിനായി ജില്ലയിൽ 1906 ബൂത്തുകൾ ഒരുക്കും. 1,41,810 കുട്ടികൾക്കാണ് ജില്ലയിൽ പോളിയോ തുള്ളിമരുന്ന് നൽകാൻ ലക്ഷ്യമിടുന്നത്. ഇതിൽ 3166 കുട്ടികൾ അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളാണ്.
28ന് നിശ്ചിത ബൂത്തുകളിൽ നിന്നാണ് തുള്ളി മരുന്ന് നൽകുക. കൂടാതെ, 28, 29, 30 തീയതികളിൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, മാർക്കറ്റ് മറ്റു പ്രധാന പൊതുഇടങ്ങൾ എന്നിവിടങ്ങളിൽ സജ്ജീകരിച്ച ട്രാൻസിറ്റ് ബൂത്തുകൾ മുഖേനയും തുള്ളി മരുന്ന് വിതരണം നടത്തും. മൂന്നുദിവസങ്ങളിലും 198 മൊബൈൽ ടീമുകൾ മുഖേനയും ജില്ലയിലുടനീളം തുള്ളിമരുന്ന് വിതരണം ചെയ്യും.
ജില്ലയിൽ 167 ഹൈ റിസ്ക് പ്രദേശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ, തൊഴിൽ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിച്ച് ഈ മേഖലകളിൽ തുള്ളിമരുന്ന് വിതരണം ത്വരിതപ്പെടുത്തണമെന്ന് ടാസ്ക് ഫോഴ്സ് യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) കെ.കെ. സുബൈർ നിർദേശിച്ചു. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ. കെ.സി. സച്ചിൻ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ. അനിൽകുമാർ, ആർസിഎച്ച് ഓഫീസർ ഡോ. ജി. അശ്വിൻ, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. കെ.കെ. ഷിനി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
