ലഹരിക്കേസിൽ സാക്ഷിയായ യുവതിയെ പ്രതിയായി ചിത്രീകരിച്ചു; പരാതിയുമായി സ്വകാര്യ ഹോട്ടൽ മാനേജർ
കൊച്ചി : രാസലഹരി കേസിൽ സാക്ഷിയായ യുവതിയുടെ ചിത്രം പ്രതിയെന്ന രീതിയിൽ പുറത്തു വിട്ട എക്സൈസ് നടപടി വിവാദത്തിൽ. സംഭവത്തിൽ സാക്ഷിയായ യുവതി, എക്സൈസ് ഡപ്യൂട്ടി കമ്മിഷണർക്കും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി. ഇതോടെ പരാതി ഒത്തു തീർപ്പാക്കാനുള്ള ശ്രമത്തിലാണ് എക്സൈസ് അധികൃതർ. ഈ മാസം 5ന് എക്സൈസ് നടത്തിയ ലഹരി പരിശോധനയ്ക്കു ശേഷം പുറത്തു വന്ന വിഡിയോയിലാണ് സാക്ഷിയായ യുവതിയുടെ ചിത്രം പുറത്തു വന്നത്. ചേരാനെല്ലൂരിലെ സ്വകാര്യ ഹോട്ടൽ മാനേജരുടെ ദൃശ്യമാണ് ഇത്തരത്തിൽ പ്രചരിക്കപ്പെട്ടത്.
ഹോട്ടലിൽ നടത്തിയ പരിശോധനയിൽ 110.73 ഗ്രാം രാസലഹരിയും 1.85 ലക്ഷം രൂപയുമായി ഒരു യുവതി ഉൾപ്പെടെ മൂന്നു പ്രതികളെ പിടികൂടിയിരുന്നു. പരിശോധനയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് മാനേജരായ യുവതിയും ഉൾപ്പെട്ടത്. ഇതു പുറത്തു വന്നതോടെ ഇവരാണു പ്രതിയെന്ന് തെറ്റിധരിക്കപ്പെട്ടു. തുടർന്ന് യുവതിയുടെ വീട്ടിൽ പ്രശ്നമായി. ഇതോടെയാണു നിരപരാധിത്വം വ്യക്തമാക്കണമെന്നു കാട്ടി യുവതി പരാതി നൽകിയത്.
