നഴ്സറി ക്ലാസിലെ ‘പ്രിയപ്പെട്ടവൾ’ ഇനിയില്ല; യുകെയിൽ വിങ്ങിപ്പൊട്ടി മലയാളി സമൂഹം, ‘മാലാഖക്കുട്ടി’ ഇനി മടക്കമില്ലാത്ത യാത്രയിൽ
ലണ്ടൻ/കണ്ണൂർ∙ നല്ലൊരു ഭാവി സ്വപ്നം കണ്ട് യുകെയിലേക്ക് ചേക്കേറിയ മലയാളി കുടുംബത്തിന് തീരാനഷ്ടമായി നാലുവയസ്സുകാരി ഹെലൻ റോസിന്റെ വേർപാട്. കണ്ണൂർ ജില്ലയിലെ ഇരിട്ടി കാക്കയങ്ങാട് സ്വദേശികളായ അബിൻ ടോം – ക്ലാരിറ്റ് ജോർജ് ദമ്പതികളുടെ ഇളയമകളായ ഹെലൻ റോസാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ചിരിയും കളിയും നിറഞ്ഞ കുഞ്ഞിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യുകെയിലെ മലയാളി സമൂഹത്തെയാകെയും കണ്ണീരിൽ ആഴ്ത്തിയിരിക്കുകയാണ്. നഴ്സറി വിദ്യാർഥിനി ആയിരുന്നു.
മൂന്ന് വർഷം മുൻപ് സ്വകാര്യ നഴ്സിങ് ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് ഹെലന്റെ മാതാവ് ക്ലാരിറ്റ് യുകെയിലെത്തിയത്. ആറു മാസത്തിന് ശേഷം പിതാവ് അബിനും യുകെയിൽ എത്തി. തുടർന്ന് ഒരു വർഷം മുൻപാണ് ഹെലനും ഏഴുവയസ്സുകാരനായ മൂത്ത സഹോദരൻ ജുവാനും യുകെയിലെത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒരുമിച്ച് ജീവിതം പടുത്തുയർത്താനുള്ള കുടുംബത്തിന്റെ സ്വപ്നങ്ങൾക്ക് ഇടയിലാണ് ഹെലന്റെ അപ്രതീക്ഷിത വേർപാട് സംഭവിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി കട്ടിലിൽനിന്ന് താഴെ വീണതിനെ തുടർന്ന് ഹെലനിൽ വ്യാഴാഴ്ച രാത്രി മുതൽ ചെറിയ ശാരീരിക അസ്വസ്ഥതകൾ പ്രകടമായിരുന്നു. പിന്നീട് ഭക്ഷണം കഴിച്ചശേഷം ഛർദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടതോടെ ഹെലനെ അടിയന്തരമായി നോർവിച്ചിലെ എൻഎച്ച്എസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി കേംബ്രിജിലെ അഡൻബ്രൂക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിയോടെയാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്.
തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കട്ടിലിൽനിന്ന് വീണത് മാത്രമല്ല മരണത്തിലേക്കെത്തിച്ച സാഹചര്യമെന്ന സംശയവും കുടുംബാംഗങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. കണ്ടെത്താൻ കഴിയാതിരുന്ന ഏതെങ്കിലും ഗുരുതര രോഗാവസ്ഥയോ ആരോഗ്യപ്രശ്നമോ ഉണ്ടായിരുന്നോയെന്ന സാധ്യതയും ഡോക്ടർമാർ പരിശോധിക്കുന്നതായി ബന്ധുക്കൾ പറയുന്നു.
മരണത്തിലേക്കു നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിനുള്ള വിശദമായ മെഡിക്കൽ പരിശോധനകളും അന്വേഷണ നടപടികളും പുരോഗമിക്കുകയാണ്. നിലവിൽ ഹെലൻ റോസിന്റെ മൃതദേഹം കേംബ്രിജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയായ ശേഷം മകളുടെ ഭൗതികശരീരം നാട്ടിലെത്തിച്ച് സംസ്കരിക്കാനാണ് മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങൾ പ്രാദേശിക മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. നാട്ടിൽ സിറോ മലബാർ സഭയുടെ ഇരിട്ടി ഇടത്തോട്ടി ഡി പോൾ ചർച്ച് ഇടവകാംഗങ്ങളാണ് കുടുംബം.
പ്രവാസ ജീവിതത്തിന്റെ പുതിയ പ്രതീക്ഷകളുമായി യുകെയിലെത്തിയ കുഞ്ഞ് ഹെലൻ ഇവിടുത്തെ ജീവിതം ആസ്വദിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം മാത്രമേ ആയിരുന്നുള്ളൂ. മാതാപിതാക്കൾക്കൊപ്പവും പ്രിയപ്പെട്ട സഹോദരൻ ജുവാനൊപ്പവും സന്തോഷത്തോടെ കഴിഞ്ഞിരുന്ന ആ കുഞ്ഞിന്റെ ചിരി പെട്ടെന്ന് നിലച്ചപ്പോൾ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണ് തകർന്നുവീണത്. ഹെലന്റെ വേർപാട് കുടുംബാംഗങ്ങളുടെ മാത്രമല്ല യുകെയിലെ മുഴുവൻ പ്രവാസി മലയാളി സമൂഹത്തിന്റെയും വേദനയായി മാറുകയാണ്.
