ലൈംഗികബന്ധത്തിനായി പുരുഷന്മാരുടെ വീട്ടിലെത്തും; ലഹരി നല്കി രണ്ടുപേരെ കൊന്നു
ലൈംഗികബന്ധത്തിനു തയാറായി പുരുഷന്മാരുടെ വീട്ടിലെത്തി ലഹരി നല്‍കിയശേഷം കവര്‍ച്ച നടത്തുന്ന പ്രതികള്‍ ലണ്ടനിലെ ഓക്സ്ഫോഡ് ക്രൗണ്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. ലഹരി നല്‍കിയതിനിടെ രണ്ടു പുരുഷന്മാര് കൊല്ലപ്പെട്ട കേസിലും ഇവര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 30കാരനായ മദാലിന്‍ ഡുമിട്രു, 31കാരിയായ അദിന മിഹായ് എന്നിവരാണ് കുറ്റസമ്മതം നടത്തിയത്.
2024ലും 2025ലും നടന്ന, ബാന്‍ബറി സ്വദേശി ഗാരി മൗട്ട്(37), ബാഗെന്ഡന് സ്ദവേശി മാല്‍ക്കം കിങ് (83) എന്നിവരുടെ കൊലപാതകങ്ങളിലാണ് അദിനയും സുഹൃത്തും കുറ്റസമ്മതം നടത്തിയത്. ഓക്സ്ഫോഡ് ക്രൗണ്‍ കോടതിയില്‍ 19 കുറ്റങ്ങളില്‍ വിചാരണ നടക്കുന്നതിനിടെയാണ് പുരുഷന്മാരെ വിഷം കലര്‍ത്തി അപായപ്പെടുത്തിയ കേസിലും രണ്ടുപേരുടെ കൊലപാതകക്കേസിലും കുറ്റസമ്മതം നടത്തിയത്. ഇവരുടെ ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും.
ലൈംഗികതൊഴിലാളികളെ ആവശ്യപ്പെടുന്ന പുരുഷന്മാരുമായി സമ്മതമറിയിച്ച് കാര്യങ്ങള്‍ പറഞ്ഞുറപ്പിക്കുകയും പണം അഡ്വാന്‍സായി വാങ്ങുകയും ചെയ്യും. ഇതിനു ശേഷം ലൈംഗികബന്ധത്തിനായി പുരുഷന്മാരുടെ വീട്ടിലെത്തി ലഹരി നല്കി അബോധാവസ്ഥയിലാക്കും. ഇതിനു ശേഷം കവര്‍ച്ച നടത്തും. ഇതായിരുന്നു അദിനയുടേയും മദാലിന്റേയും രീതി. രണ്ടു പേരും കുറ്റസമ്മതം നടത്തിയതിനു പിന്നാലെ വലിയ രീതിയിലുള്ള തടവുശിക്ഷ നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബ്രണ്ണര്‍ പറഞ്ഞു.
ഇരുവര്‍ക്കുമെതിരെ ഇരകളായ രണ്ട് പുരുഷന്മാര് മൊഴി നല്‍കിയിട്ടുണ്ട്. ‘ഗാമ-ബ്യൂട്ടിരോലാക്ടോൺ’ എന്ന വിഷപദാര്‍ത്ഥമാണ് പുരുഷന്മാര്ക്ക് നല്‍കിയതെന്നും മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്. ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യ ആഴ്ചയോ പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചേക്കും. കൂടുതല്‍ ഇരകള്‍ ഉണ്ടോയെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.
