ജനവാസ മേഖലയിലെ അനാശാസ്യ കേന്ദ്രം; പണം നൽകാത്തതിന് മർദ്ദനം, ഒരാൾ കൊല്ലപ്പെട്ടു
തൃശ്ശൂർ: തൃശ്ശൂർ നഗരമധ്യത്തിലെ അനാശാസ്യ കേന്ദ്രത്തിലുണ്ടായ തർക്കത്തെത്തുടർന്ന് മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ സ്വദേശി കൊല്ലപ്പെട്ടു. ഒഡീഷ സ്വദേശിയായ ധൻപത് നായിക് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അസം, ഒറീസ സ്വദേശികളായ രണ്ട് സ്ത്രീകളടക്കം ആറുപേരെ തൃശ്ശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഈ മാസം 18-ാം തീയതി രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. തൃശ്ശൂർ എം.ജി റോഡിലെ ഹോട്ടൽ തൊഴിലാളികളായ ധൻപത് നായിക്കും മറ്റ് രണ്ട് സുഹൃത്തുക്കളും കോരപ്പത്ത് ലൈനിലെ അനാശാസ്യ കേന്ദ്രത്തിലെത്തിയിരുന്നു. ലൈംഗിക ബന്ധത്തിന് ശേഷം സർവീസ് മോശമാണെന്ന് പറഞ്ഞ് പണം നൽകാതെ മടങ്ങാൻ ശ്രമിച്ചതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്.
കേന്ദ്രം നടത്തിപ്പുകാരായ എട്ടംഗ സംഘം ഇവർ മൂന്നുപേരെയും ഇടിവള ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. നാണക്കേട് ഭയന്ന് അന്ന് ചികിത്സ തേടാതിരുന്ന ഇവർ പിറ്റേ ദിവസമാണ് ആശുപത്രിയിൽ എത്തിയത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ തലയിലുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് ധൻപത് നായിക് മരിച്ചത്. കസ്റ്റഡിയിലുള്ള ആറുപേരിൽ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. സംഘത്തിലുണ്ടായിരുന്ന എട്ടാമത്തെയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാൾ അസമിലേക്ക് കടന്നതായാണ് സൂചന
സ്വരാജ് റൗണ്ടിന് വെറും 50 മീറ്റർ മാത്രം അകലെയുള്ള ജനവാസ മേഖലയിലാണ് ഈ അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഫ്ലാറ്റുകളും വീടുകളും നിറഞ്ഞ ഈ ശാന്തമായ പ്രദേശത്ത് ഇതര സംസ്ഥാനക്കാർ താമസിക്കുന്ന ഇടം എന്ന നിലയിലാണ് നാട്ടുകാർ ഇതിനെ കണ്ടിരുന്നത്. ഇതര സംസ്ഥാനക്കാർ മാത്രം വന്നുപോകുന്ന ഒരിടമായതിനാൽ അയൽവാസികൾക്ക് യാതൊരു സംശയവും തോന്നിയിരുന്നില്ല. പോലീസ് അന്വേഷണത്തിലാണ് നഗരമധ്യത്തിലെ ഈ അനധികൃത കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
