പതിനായിരം കടന്ന് പകർച്ചപ്പനി; ഭീഷണിയായി ഷിഗെല്ലയും ഡെങ്കിപ്പനിയും
തിരുവനന്തപുരം: ഷിഗെല്ലയ്ക്കൊപ്പം സംസ്ഥാനത്ത് പകർച്ചപ്പനിയും പടരുന്നു. ശനിയാഴ്ച 11,534 പേരാണ് പനിബാധിച്ച് ചികിത്സയിലുള്ളത്. ജൂണിൽ എലിപ്പനി പിടിപെട്ടത് 107 പേർക്കാണ്. 82 പേരിൽ രോഗബാധ സംശയിക്കുന്നു. രണ്ടുമരണവും സ്ഥിരീകരിച്ചു. ഡെങ്കിബാധിതർ 3366 പേർ. മൂന്നു മരണവുമുണ്ടായി. കഴിഞ്ഞദിവസംമാത്രം 85 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഈ മാസം 1111 ചിക്കൻപോക്സ് കേസുകളും റിപ്പോർട്ട് ചെയ്തു. ഈ വർഷം 135 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
ഏറ്റവും കൂടുതൽ പനിബാധിതരുള്ളത് മലപ്പുറംജില്ലയിലാണ്, 2470 പേർ. രണ്ടാമത് കോഴിക്കോട്, 1142 പേർ. ഏറ്റവും കുറവ് ഇടുക്കിയിൽ, 298 പേർ. പനിബാധിച്ച് കഴിഞ്ഞദിവസം വയനാട്ടിൽ 10 വയസ്സുള്ള കുട്ടി മരിച്ചിരുന്നു.
എലിപ്പനി, ഇൻഫ്ളുവൻസ, കോളറ, ടൈഫോയ്ഡ്, മുണ്ടിനീര്, വെസ്റ്റ്നൈൽ, അമീബിക് മസ്തിഷ്കജ്വരം തുടങ്ങിയ രോഗങ്ങളും ഉണ്ട്.ഡെങ്കിപ്പനി ബാധിച്ചവരിൽ കൂടുതൽപ്പേർ കോഴിക്കോട്ടാണ്, 24 പേർ. പത്തനംതിട്ട- 12, കൊല്ലം, എറണാകുളം- 11., തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ അഞ്ചുപേർക്കുവീതവും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ കണക്കാണിത്. ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേരും ഇൻഫ്ളുവൻസ ബാധിച്ച് ഒൻപതുപേരും എലിപ്പനിബാധിച്ച് രണ്ടുപേരുമാണ് ഈ മാസം മരിച്ചത്. മഴക്കാലത്തെ പെട്ടെന്നുള്ള കാലാവസ്ഥാവ്യതിയാനം പലരോഗങ്ങളും പടരാൻ കാരണമാവുന്നുണ്ട്.
