ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്
ടെഹ്റാൻ: ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഇറാൻ താത്കാലികമായി നിര്‍ത്തിവച്ചു. കഴിഞ്ഞ രണ്ട് ദിവസമായി അമേരിക്ക ഇറാനുമേൽ വ്യോമാക്രമണങ്ങള്‍ നടത്താത്ത പശ്ചാത്തലത്തിലാണ് ഈ നിര്‍ണായക തീരുമാനം. അതേസമയം, ഭാവിയിലും ആക്രമണങ്ങള്‍ ഉണ്ടായാല്‍ സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുമെന്നും ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇറാനെതിരായ സൈനിക നീക്കം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അമേരിക്കന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ച്ചയായ 13 ദിവസത്തെ തീവ്രമായ വ്യോമാക്രമണങ്ങള്‍ക്ക് ശേഷമാണ് അമേരിക്ക ഈ പിന്മാറ്റത്തിന് തയാറായത്. ഇതോടെ യുഎസ്-ഇറാന് സംഘര്‍ഷത്തില്‍ വലിയ അയവ് വന്നിരിക്കുകയാണ്.
നയതന്ത്ര ചര്‍ച്ചകള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കാനും ട്രംപ് ആഗ്രഹിക്കുന്നതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ “ആക്സിയോസ്’ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, യുഎസ് വ്യോമസേനയുടെ വ്യോമ പ്രതിരോധ മിസൈല്‍ ശേഖരത്തിലുണ്ടായ വന്‍ കുറവ് അധികൃതര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് പിന്മാറ്റമെന്നും റിപ്പോര്‍ട്ടുണ്ട്.
