നവീന്‍ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം; ഒപ്പം നിന്ന മുഖ്യമന്ത്രിക്ക് നന്ദിയെന്ന് ഭാര്യ മഞ്ജുഷ
തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചതില്‍ പ്രതികരണവുമായി കുടുംബം. ആവശ്യങ്ങള്‍ മനസിലാക്കി തങ്ങളുടെ ഒപ്പം നിന്ന മുഖ്യമന്ത്രിയ്ക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. ഇത്ര പെട്ടെന്ന് ഉത്തരവിറക്കിയ സര്‍ക്കാരിനോട് നന്ദി പറയുന്നുവെന്നും സത്യസന്ധമായി അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്നും നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു. നിവേദനം കൊടുത്ത ഉടന്‍ തന്നെ ഉത്തരവ് ഇറങ്ങിയതില്‍ സന്തോഷമുണ്ടെന്നും സിബിഐ ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നാണ് ആഗ്രഹമെന്നും പ്രവീണ്‍ ബാബു പറഞ്ഞു. നിഷ്പക്ഷമായ അന്വേഷണം ഇരയുടെ അവകാശമാണെന്നും ഗൂഢാലോചന പുറത്തുവരണമെന്നും പ്രവീണ്‍ പറഞ്ഞു.
‘ആരെയും ശിക്ഷിക്കണം എന്ന് പറഞ്ഞല്ല ഞങ്ങള്‍ പോകുന്നത്. നിഷ്പക്ഷമായ അന്വേഷണം ഇരയുടെ അവകാശമാണ്. ഗൂഢാലോചന പുറത്തുവരണം. ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. നീതി മാത്രമാണ് നോക്കുന്നത്. സിബിഐയെ ഭയക്കുന്നില്ലെങ്കില്‍ എന്തുകൊണ്ടാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്? ഇടതു ഭരണകാലത്ത് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തു. കേസിന്റെ മെറിറ്റ് നോക്കിയല്ല സുപ്രീംകോടതി സിബിഐ അന്വേഷണം അംഗീകരിക്കാതിരുന്നത്. ഇടത് സര്‍ക്കാരിന്റെ നിലപാടിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം അംഗീകരിക്കാതിരുന്നത്. ഞങ്ങളുടെ സംശയങ്ങള്‍ കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. സിഡിആര്‍ എല്ലാം ശേഖരിക്കണം’: നവീന്‍ ബാബുവിന്റെ സഹോദരന്‍ ആവശ്യപ്പെട്ടു.
മന്ത്രിസഭാ യോഗത്തിലാണ് നവീന്‍ ബാബുവിന്റെ മരണത്തിലെ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തീരുമാനമായത്. നവീന്‍ ബാബുവിന്റെ മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനമായി. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാണിച്ച് നവീൻ ബാബുവിൻ്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ സർക്കാർ ഈ ആവശ്യം പരിഗണിച്ചിരുന്നില്ല. പുതിയ സർക്കാർ വന്നതിന് പിന്നാലെ നവീൻ ബാബുവിൻ്റെ കുടുംബം മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് അന്വേഷണം സിബിഐയ്ക്ക് വിടാൻ തീരുമാനിച്ചത്.
