ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം
കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി വളർന്നു നിന്നത്. എക്സൈസ് സംഘം സ്ഥലത്തെത്തി ചെടി നശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയോടെ ആശുപത്രിയിലെ കണ്ണ് പരിശോധനാ വിഭാഗത്തിന് സമീപത്ത് എത്തിയ യുവാവാണ് ആദ്യം ചെടി കണ്ടെത്തിയത്. കഞ്ചാവ് ചെടിയാണ് എന്ന് സംശയം തോന്നിയ യുവാവ് ആശുപത്രി വികസന സമിതി അംഗം കൂടിയായ ബിജെപി നേതാവ് അരുൺ മൂലേടത്തെ വിവരം അറിയിക്കുകയായിരുന്നു.
ഈ സമയം ആശുപത്രിയിലുണ്ടായിരുന്ന അരുൺ ഈ ചെടിയുടെ ചിത്രം പകർത്തിയെടുത്ത് എക്സൈസ് ഉദ്യോഗസ്ഥനായ എം. പ്രവീൺ ശിവാനന്ദന് അയച്ചുനൽകി. ഇതോടെയാണ് കഞ്ചാവ് ചെടി തന്നെയാണ് എന്ന് സ്ഥിരീകരിച്ചത്.
തുടർന്ന്, കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസഫിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ എൻ. ഹരിഹരൻ പോറ്റി, ബി. ആനന്ദ് രാജ്, നൗഷാദ് എം., പ്രിവന്റീവ് ഓഫിസർമാരായ മാനുവേൽ, എം. പ്രവീൺ ശിവാനന്ദ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിബിൻ ജോയി എന്നിവർ സ്ഥലത്തെത്തി.
കഞ്ചാവ് ചെടി പിഴുതെടുത്ത് നശിപ്പിച്ചു. തുടർന്ന് പ്രദേശത്ത് നിരീക്ഷണം നടത്തി കഞ്ചാവ് കണ്ടെത്താൻ സാധ്യതയുണ്ടോ എന്ന പരിശോധനയും നടത്തി. രോഗികളുടെ കൂട്ടിരിപ്പുകാരുടെയോ, ആശുപത്രിയിലെ നിർമാണ തൊഴിലാളികളുടെയോ പക്കൽനിന്നുവീണ വിത്ത് കിളിർത്തിരിക്കാനുള്ള സാധ്യതയും എക്സൈസ് സംഘം തള്ളിക്കളയുന്നില്ല.
ആരെങ്കിലും മനപൂർവം വളർത്തിയതാണോ എന്നും പരിശോധിക്കുന്നുണ്ട്. ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണവും നിരീക്ഷണവും നടത്തുമെന്ന് എക്സൈസ് അറിയിച്ചു.
