സിഎംആര്‍എല്‍-എക്‌സാലോജിക്ക് ഇടപാട്; നിര്‍ണായക രേഖകള്‍ ഇ ഡിക്ക് കൈമാറാന്‍ ഉത്തരവ്
തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്‌സാലോജിക്ക് ഇടപാടിലെ നിര്‍ണായക രേഖകള്‍ ഇ ഡിക്ക് നല്‍കാന്‍ കോടതി ഉത്തരവ്. കമ്പനികാര്യ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. രേഖകള്‍ കൈമാറാന്‍ തടസമില്ലെന്ന് എസ്എഫ്‌ഐഒയും അറിയിച്ചിട്ടുണ്ട്. രേഖകള്‍ കൈമാറുതെന് സിഎംആര്‍എല്‍ വാദം കോടതി തള്ളി. രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നല്‍കിയ അപേക്ഷ കോടതി അനുവദിച്ചു. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകളാണ് ഇ ഡി ആവശ്യപ്പെട്ടത്. വീണ ടി – സിഎംആര്‍എല്‍ കരാര്‍, വീണയുടെ ഐടി റിട്ടേണ്‍സ് രേഖകള്‍ അടക്കമാണ് ഇ ഡി ആവശ്യപ്പെട്ടത്.
134 സുപ്രധാന രേഖകളാണ് ഇ ഡിക്ക് ലഭിക്കുന്നത്. ഇ ഡി അന്വേഷണം തള്ളണമെന്ന് ആവശ്യപ്പെട്ട സിഎംആര്‍എല്ലിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസമാണ് ഇ ഡി മറ്റൊരു പ്രധാന നീക്കം നടത്തിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇ ഡി അപേക്ഷ നല്‍കി. വീണ ടിയും സിഎംആര്‍എല്ലും തമ്മിലുണ്ടാക്കിയ 2016ലെ കരാര്‍, 2017ല്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുണ്ടാക്കിയ കരാര്‍, വീണയുടെയും എക്‌സാലോജിക്കിന്റെയും സിഎംആര്‍എല്ലിന്റെയും സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍, വീണ ടിയുടെ ഐടി റിട്ടേണ്‍സ് രേഖകളെന്നിവയാണ് ഇ ഡിയുടെ പക്കലെക്കുന്നത്.
വീണ ടി അടക്കമുള്ളവരുടെ ചോദ്യം ചെയ്യലിലേക്ക് പോകാന്‍ ഇ ഡി തീരുമാനിച്ചിരിക്കുകയാണ്. വൈകാതെ അവര്‍ക്ക് സമന്‍സ് അയക്കുമെന്നാണ് വിവരം. ചോദ്യം ചെയ്യലിന് മുന്നോടിയായാണ് രേഖകള്‍ ഇ ഡിക്ക് ലഭിക്കുന്നത്. ഈ രേഖകള്‍ അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യലാകും നടക്കുക.
പ്രധാനപ്പെട്ട രണ്ട് വാദങ്ങളാണ് രേഖകള്‍ കൈമാറുന്നതിനെ എതിര്‍ത്ത് സിഎംആര്‍എല്‍ മുന്നോട്ടുവച്ചത്. എസ്എഫ്‌ഐഒ കേസില്‍ ഇ ഡികക്ഷിയല്ലെന്നും കക്ഷിയല്ലാത്ത ഏജന്‍സിക്ക് രേഖകള്‍ കൈമാറരുതെന്നും സിഎംആർഎല്‍ വാദിച്ചു. കൂടാതെ, ഹൈക്കോടതി എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ച ശേഷമുള്ള നടപടികള്‍ സ്റ്റേ ചെയ്തിരുന്നുവെന്നും സിഎംആർഎല്‍ ചൂണ്ടിക്കാട്ടി. ഈ രണ്ട് കാര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സിഎംആര്‍എല്ലിന്റെ ആവശ്യമാണ് പ്രത്യേക കോടതി തള്ളിയത്. അതേസമയം ഒരു ഏജന്‍സി അന്വേഷണത്തിന് ഭാഗമായി ശേഖരിച്ച വിവരങ്ങള്‍, തുടര്‍ച്ചയായി വരുന്ന മറ്റൊരു ഏജന്‍സിയുടെ അന്വേഷണത്തിനായി കൈമാറരുതെന്ന് പറയാന്‍ അവകാശമില്ലെന്ന ഒരു നിരീക്ഷണം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.
