സമസ്തയിലെ പിളര്‍പ്പ്; ‘പിന്നില്‍ ചില സ്ഥാപിത താല്‍പര്യക്കാര്‍’, വിതുമ്പി കാന്തപുരം

Share our post

കോഴിക്കോട്: സമസ്ത സ്ഥാപക ദിനത്തില്‍ സുന്നി ഐക്യത്തിന്റെ കാഹളം. പിളര്‍പ്പില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പശ്ചാത്താപം രേഖപ്പെടുത്തി. എപി-ഇപി പിളര്‍പ്പിന് പിന്നില്‍ നവീകരണ പ്രസ്ഥാനങ്ങളുടെ ഗൂഢാലോചനയെന്ന് കാന്തപുരം പറഞ്ഞു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന സമസ്ത സ്ഥാപകദിന വാർഷിക സമ്മേളനത്തില്‍ വിതുമ്പിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തന്നെ സമസ്തയിലേക്ക് കൊണ്ടുവന്നത് ഇ കെ അബൂബക്കര്‍ മുസ്‌ലിയാരാണ്. പിന്നീട് ചിലര്‍ തന്നെയും ഇ കെ അബൂബക്കര്‍ മുസ്‌ലിയാരെയും അകറ്റി. ചില സ്ഥാപിത താല്‍പര്യക്കാര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരത്തിന്റെ പ്രസ്താവനയെ ഇ കെ സമസ്ത
നേതാക്കള്‍ സ്വാഗതം ചെയ്തു. സുന്നി ഐക്യം അനിവാര്യമെന്ന് ഹമീദ് ഫൈസി അമ്പലക്കടവും മുസ്തഫ മുണ്ടുപാറയും ഫേസ്ബുക്കില്‍ കുറിച്ചു.

ഭിന്നിപ്പ് മത നവീകരണ വാദികള്‍ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് നാല് പതിറ്റാണ്ട് കാലം സമസ്തയുടെ പോഷക സംഘടനകളുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ച ഒരു വിനീതന്‍ എന്ന നിലയില്‍ തനിക്ക് പറയാന്‍ കഴിയുമെന്ന് സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് മുണ്ടുപാറ കുറിച്ചു. ഇപ്പോഴും ഒരുമിച്ചു പോകുന്നതിന് വിഘാതമായി നില്‍ക്കുന്ന പ്രധാന തടസ്സം ചിലരുടെ ഇടപെടലുകള്‍ ആണെന്ന് അനുഭവത്തില്‍ ബോധ്യപ്പെട്ടതാണ്. സുന്നി ആദര്‍ശം സംരക്ഷിക്കുകയും മതനവീകരണ വാദികളെ നിയമാനുസരണം തടയുകയും ചെയ്യുക എന്ന സമസ്ത ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് സുന്നി സംഘടനകളുടെ ഏകീകരണവും സൗഹൃദവും ഏറെ അനിവാര്യമാണെന്നും അദ്ദേഹം കുറിച്ചു.

അബ്ദുല്‍ ഹമീദ് മുണ്ടുപാറയുടെ കുറിപ്പ്

“ഞങ്ങൾ രണ്ടുപേരും അകന്നു പോയാൽ മാത്രമേ ബിദ്അത്ത് (മതനവീകരണവാദികൾ) കാർക്ക് ഇവിടെ

കടന്നുവരാൻ കഴിയുകയുള്ളൂ എന്ന് മനസ്സിലാക്കിയ ചിലരാണ് ഞങ്ങളെ തമ്മിൽ അകറ്റിയത് “

സമസ്‌തകേരള ജംഇയ്യത്തുൽ ഉലമക്ക് നീണ്ട 5 പതിറ്റാണ്ട് കാലം അജയ്യമായ നേതൃത്വം നൽകിയ ശംസുൽ ഉലമ ഇ കെ അബൂബക്ർ മുസ്ലിയാരെയും തന്നെയും ഉദ്ദേശിച്ചു കൊണ്ടാണ് ബഹു :കാന്തപുരം എ.പി അബൂബക്ർ മുസ്‌ലിയാർ വിതുമ്പിക്കൊണ്ട് ഇപ്രകാരം പറഞ്ഞത്.

ഈ ഭിന്നിപ്പ് മത നവീകരണ വാദികൾ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്ദേശം നാല് പതിറ്റാണ്ട് കാലം സമസ്തയുടെ പോഷക സംഘടനകളുടെ നേതൃസ്ഥാനത്ത് പ്രവർത്തിച്ച ഒരു വിനീതൻ എന്ന നിലയിൽപറയാൻ കഴിയും. ഇപ്പോഴും ഒരുമിച്ചു പോകുന്നതിന് വിഘാതമായി നിൽക്കുന്ന പ്രധാന തടസ്സം ചിലരുടെ ഇടപെടലുകൾ ആണെന്ന് അനുഭവത്തിൽ ബോധ്യപ്പെട്ടതാണ്.

മൂന്നുവർഷം മുമ്പ് ഇരുവിഭാഗവും നിശ്ചയിച്ച നാല് വീതം പ്രതിനിധികൾ നടത്തിയ ചർച്ചകളെ തുടർന്നാണ് ഇന്ന് ഈ കാണുന്ന സൗഹൃദം സ്ഥാപിക്കപ്പെട്ടത്.

ഉത്തര കേരളത്തിലെ സമുന്നതനായ ഒരു സയ്യിദിൻ്റെ നേതൃത്വത്തിൽ ഇരു വിഭാഗത്തിനുമിടയിൽ രഞ്ജിപ്പുണ്ടാക്കാൻ ശ്രമങ്ങൾ തുടർന്നുവരുന്നു എന്നത് ശുഭസൂചകമാണ്.

സുന്നി ആദർശം സംരക്ഷിക്കുകയും മതനവീകരണ വാദികളെ നിയമാനുസരണം തടയുകയും ചെയ്യുക എന്ന സമസ്ത ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് സുന്നി സംഘടനകളുടെ ഏകീകരണവും സൗഹൃദവും ഏറെ അനിവാര്യമാണ്.

ദയാനിധിയായ നാഥൻ അവൻ ഇഷ്ടപ്പെടുന്ന ഐക്യത്തിനും സൗഹൃദത്തിനും സുന്നികളുടെ കെട്ടുറപ്പിനും സഹായകമായി പ്രവർത്തിക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

സുന്നികൾ യോജിക്കുന്നതിനെ ഭയപ്പെടുന്ന വലിയൊരു ശക്തി പുറത്തുണ്ടെന്ന ബോധ്യത്തോടെ മുമ്പോട്ട് പോകാമെന്നും ഇരുവിഭാഗവും ഒരു വേദിയിൽ ഒരുമിച്ചു കൂടുന്ന സുപ്രഭാതത്തിനായി പ്രാർത്ഥിക്കാമെന്നും. എസ്‌വൈഎസ് നേതാവ് മുസ്തഫ മുണ്ടുപാറയും കുറിച്ചു.

മുസ്തഫ മുണ്ടുപാറയുടെ കുറിപ്പ്

കാന്തപുരം ഉസ്താദ് പറഞ്ഞ സത്യം.

ചില ബാഹ്യ ശക്തികളുടെ ഇടപെടലാണ് തന്നെയും ശംസുൽ ഉലമയെയും തമ്മിൽ അകറ്റിയതെന്ന വിതുമ്പലോടെയുള്ള കാന്തപുരം ഉസ്താദിൻറെ വാക്കുകൾവർത്തമാന സാഹചര്യം വച്ചുനോക്കുമ്പോൾ സത്യമെന്ന് ബോധ്യപ്പെടുകയാണ്.സമസ്ത എന്നൊക്കെ ശാക്തീകരിക്കപ്പെടാൻ ശ്രമം നടത്തിയിട്ടുണ്ടോ അന്നൊക്കെ കറുത്ത ശക്തികൾ സമസ്തയെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.നിലവിൽ സമസ്തയിൽ നടക്കുന്ന പ്രശ്നങ്ങളുടെയും അടിസ്ഥാനം ഇതുതന്നെയാണ്.കേരളത്തിലെ ബഹുഭൂരിഭാഗം വരുന്ന സുന്നികൾ ഇക്കാര്യത്തിൽ മാനസികമായി വല്ലാതെ അസ്വസ്ഥരാണ്.പരമാവധി വിട്ടുവീഴ്ച ചെയ്തു യോജിച്ചു പോകണം എന്നാണ് സുന്നത്ത് ജമാഅത്തിനെ സ്നേഹിക്കുന്ന അണികളുടെ മാനസിക വികാരം.ഇരുപക്ഷത്തെയും നേതൃത്വം ഇക്കാര്യം ഗൗരവത്തിൽ എടുത്ത്കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.കുമ്പോൽ തങ്ങളുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന ശ്രമങ്ങൾ വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.സുന്നികൾ യോജിക്കുന്നതിനെ ഭയപ്പെടുന്ന വലിയൊരു ശക്തി പുറത്തുണ്ട് എന്ന ബോധ്യത്തോടെ മുമ്പോട്ട് പോകാം.ഇരുവിഭാഗത്തെയും നേതൃത്വം ഒരു വേദിയിൽ ഒരുമിച്ചു കൂടുന്ന സുപ്രഭാതത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

 

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!