നാടിന് കാവൽനിന്നു; നഷ്ടമായത് സ്വന്തം കാൽ, രണ്ട് പോലീസുകാരുടെ കാൽ മുറിച്ചുമാറ്റി
കാഞ്ഞങ്ങാട്: ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായി നിർത്തിയിട്ട പോലീസ് ജീപ്പിൽ നിയന്ത്രണം തെറ്റിയെത്തിയ കാറിടിച്ച് പരിക്കേറ്റ് മംഗളൂരു തേജസ്വിനി ആശുത്രിയിൽ ചികിത്സയിൽ കഴിയുന്ന പിലിക്കോട് സ്വദേശി കെ.എം.സൂരജ് (36), ചിറ്റാരിക്കാൽ കുന്നുംകൈയിലെ അലോഷ്യസ് മാത്യു (37) എന്നിവരുടെ കാൽ മുറിച്ചുമാറ്റി. അലോഷ്യസിന്റെ വലതുകാലും സൂരജിന്റെ ഇടതുകാലുമാണ് മുറിച്ചത്. ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ സിവിൽ പോലീസ് ഓഫീസർമാരാണ് ഇരുവരും. ഇക്കഴിഞ്ഞ വ്യാഴാഴ്ച ദേശീയപാതയിൽ പടന്നക്കാട്ടായിരുന്നു സംഭവം.
വാഹനപരിശോധനയ്ക്കായി റോഡരികിൽ പോലീസ് ജീപ്പ് നിർത്തിയിട്ടശേഷം അതിനുപിറകിൽ നിൽക്കുകയായിരുന്നു ഇരുവരും. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന കാറാണ് നിയന്ത്രണം വിട്ടെത്തിയത്. സൂരജിനെയും അലോഷ്യസിനെയും ഇടിച്ചുതെറിപ്പിച്ച ശേഷം പോലീസ് ജീപ്പിലിടിച്ചാണ് കാർ നിന്നത്.
ജില്ലാ പോലീസ് ടീമിലെ ഫുട്ബോൾ കളിക്കാരനായിരുന്നു സൂരജ്. കാലുകൾ മുറിച്ചുമാറ്റിയ സാഹചര്യത്തിൽ ഇരുവർക്കും പോലീസിൽ തുടരാനുള്ള ശാരീരികക്ഷമതാ സാക്ഷ്യപത്രം കിട്ടില്ല. അതുകൊണ്ടുതന്നെ മറ്റേതെങ്കിലും വകുപ്പിലേക്ക് ജോലി മാറ്റണമെന്ന ആവശ്യമാണ് പോലീസ് അസോസിയേഷൻ ഉന്നയിക്കുന്നത്.
