ഇരിട്ടിയിൽ പുതിയ ഗതാഗതപരിഷ്കാരം ഒന്നു മുതൽ; 24ന് സംയുക്ത പരിശോധന
ഇരിട്ടി: നഗത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ സമഗ്ര പരിഷ്കാരാത്തിനൊരുങ്ങുകയാണ് പോലീസും മോട്ടോർ വാഹന വകുപ്പും നഗരസഭയും. കുത്തഴിഞ്ഞ പാർക്കിംഗ് രീതി ഉടച്ചു വാർക്കുന്നതിനുള്ള നടപടികളും ഇതോടൊപ്പം നിലവിൽ വരും. തോന്നിയയിടങ്ങളിൽ പാർക്ക് ചെയ്തു പോകുന്നവർക്ക് പിടിവീഴും. പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്നിരുന്നു. യോഗത്തിൽ നിന്നും ഉയർന്ന നിർദേശങ്ങളും നഗരത്തിലെ പൊതുവായ പ്രശ്നങ്ങളും വിലയിരുത്തിയാണ് പുതിയ രീതി നടപ്പി ലാക്കുക.
പുതിയ സംവിധാനത്തിൽ ടൗണിലെ റോഡരികുകളിൽ സ്വകാര്യ വാഹനങ്ങൾ മണിക്കൂറുകളോളം പാർക്ക് ചെയ്യാൻ അനുവദിക്കില്ല. നിശ്ചിത സമയപരിധിക്കുള്ളിൽ മാത്രമേ റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാൻ സാധിക്കൂ. കൂടുതൽ സമയം പാർക്ക് ചെയ്യേണ്ട വാഹനങ്ങൾ പേ പാർക്കിംഗ് കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടിവരും.
ഓട്ടോറിക്ഷ, ടാക്സി, ഗുഡ്സ് വാഹനങ്ങൾ എന്നിവയൊക്കെ പാർക്ക് ചെയ്യേണ്ട ഭാഗങ്ങൾ തീരുമാനി ക്കുന്നതിനായി നഗരസഭ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, വ്യാപാരി പ്രതിനിധികൾ എന്നിവർ ചേർന്ന് ജൂൺ 24ന് നഗരത്തിൽ സംയുക്ത പരിശോധന നടത്തും. പരിശോധനയ്ക്കുശേഷം ആവശ്യമായ സ്ഥലങ്ങളിൽ ബോർഡുകളും നിർദേശ ഫലകങ്ങളും സ്ഥാപിക്കും.
പരിഷ്കരണം ഫലപ്രദമായി നടപ്പാക്കുന്നതിനായി പോലീസിന് പുറമേ വോളണ്ടിയർമാരുടെയും സേവനം ഉപയോഗപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് നഗരസഭ ചെയർമാൻ വി. വിനോദ് കുമാർ സർവകക്ഷി യോഗത്തിൽ അറിയിച്ചിരുന്നു.
പുതിയ പാലം വന്നതിനുശേഷം പഴയ പാലം കവലയും സമീപ പ്രദേശങ്ങളും കൈയടക്കിയ വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കുന്നതിനായി പാലത്തിന് വലതു വശം ഹാൻടെക്സ് മുതൽ സൂര്യ ഹോട്ടൽ റോഡ് വരെ വഴിയോര കച്ചവടം പൂർണമായും നിരോധിക്കും. ഇരിട്ടി പാലം മുതൽ റോഡിന്റെ ഇടതുവശത്തെ ഇരുചക്ര വാഹനങ്ങളുടെ പാർക്കിംഗ്അരമണിക്കൂറായി നിജപ്പെടുത്തും.
