‘മിഷൻ സമുദ്ര’യിലൂടെ കേരളത്തെ മാരിടൈം സമ്പദ്‌വ്യവസ്ഥയാക്കും; ‘കേരള നോളജ് വാലി’ക്ക് 100കോടിയും ബജറ്റിൽ
തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ.
കേരളത്തിന്റെ 600 km തീരദേശവും ജലസ്രോതസുകളും സംയോജിപ്പിച്ച് മാരിടൈം ഭൂപടത്തിൽ കേരളത്തിനെ സമുദ്ര ശക്തിയായി മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി തീരദേശം, തുറമുഖങ്ങൾ, മറ്റ് ജലസ്രോതസ്സുകൾ സംയോജിപ്പിച്ച് ‘മിഷൻ സമുദ്ര’ എന്ന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. റോഡ്, സമുദ്രം, ഉൾനാടൻ ജലപാതകൾ സംയോജിപ്പിച്ചുകൊണ്ട് മാരിടൈം സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി കേരള മാരിടൈം പോളിസി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മിഷൻ സമുദ്രയ്ക്ക് 400 കോടി രൂപ നീക്കിവെക്കും. സംസ്ഥാനത്ത് മാരിടൈം മ്യൂസിയം സ്ഥാപിക്കാൻ 50 കോടി രൂപയും വകയിരുത്തി. മിഷൻ സമുദ്രയുടെ ഭാഗമായി വിഴിഞ്ഞത്തെ ഗ്രീൻ ബങ്കറിങ് തുറമുഖമാക്കിമാറ്റും. വിഴിഞ്ഞം, അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങൾ വികസിപ്പിക്കും. മദർഷിപ്പ് നിർമാണം ലക്ഷ്യമാക്കി കപ്പൽ നിർമാണ കേന്ദ്രം, തൊഴിൽ കേന്ദ്രങ്ങളിൽ തീരദേശത്തുള്ളവർക്ക് സംവരണം എന്നിവയും പ്രഖ്യാപിച്ചു.
കേരളത്തെ ഏവിയേഷൻ ലോജിസ്റ്റിക്‌സ് ഹബ്ബാക്കാൻ 200 കോടി രൂപ നീക്കിവെച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഗ്ലോബൽ കൺവെൻഷൻ സെന്റർ നിർമിക്കും. ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബിനായി 200 കോടി രൂപ, സ്‌പേസ് പാർക്കിന് 5 കോടി രൂപ എന്നിവയും പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളെ തന്ത്രപരമായ ദേശീയ പ്രാധാന്യമുള്ള ഏകീകൃത സാമ്പത്തിക മേഖലയായി യോജിപ്പിക്കും. ദുർബല വിഭാഗങ്ങൾക്കായി വൺ കേരള കരുതൽ മിഷൻ, വിദ്യാർഥികൾക്ക് കേരളത്തിൽ തന്നെ അവസരങ്ങൾ കണ്ടെത്താൻ കേരളനോളജ് വാലി പദ്ധതിക്കായി 100 കോടി രൂപ, വയനാട് ട്രൈബൽ സർവകലാശാലയ്ക്ക് 50 കോടി രൂപ എന്നിങ്ങനെയും ബജറ്റിൽ പ്രഖ്യാപിച്ചു.
വയോജന വകുപ്പിന് 10 കോടി നീക്കിവെക്കും. അന്താരാഷ്ട്ര നിലവാരമുള്ള കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ തുടങ്ങും. സംസ്ഥാനത്തെ 10,000 എംഎസ്എംഇ സംരംഭങ്ങൾക്കായി 100 കോടി രൂപയും വകയിരുത്തി.
പ്രതിസന്ധികൾക്കിടയിലും കെഎസ്ആർടിസിയിലെ സൗജന്യ യാത്ര അടക്കം ഇന്ദിരാഗ്യാരണ്ടികൾ ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്. അഗനവാടി ജീവനക്കാരുടെ അടക്കം ഓണറേറിയവും വർധിപ്പിച്ചിട്ടുണ്ട്. വിദേശത്തേക്ക് തൊഴിൽതേടി പോകുന്ന യുവാക്കളെ സംസ്ഥാനത്തുതന്നെ നിലനിർത്താനും അവരുടെ കഴിവ് ഇവിടെ പ്രയോജനപ്പെടുത്താനുമുള്ള പദ്ധതികൾ കൊണ്ടുവരും, വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിന്റെ ആമുഖമായി പറഞ്ഞു.
