പുതുയുഗത്തിലേക്കുള്ള ചുവടുവെപ്പ്; ബജറ്റിൽ വിസ്മയങ്ങളുണ്ടാകും-മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം പുതുയുഗത്തിലേക്ക് ചുവടുവെക്കുകയാണെന്നും ആ നയങ്ങളുടെ പ്രഖ്യാപനമാണ് ഗവർണർ നടത്തിയതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരഞ്ഞെടുപ്പുകാലത്ത് നൽകിയ വാഗ്ദാനങ്ങൾ പൂർണമായും നടപ്പാക്കും. വെല്ലുവിളികൾ ജനാധിപത്യമാർഗത്തിലൂടെ അതിജീവിച്ച് പുതുയുഗയാത്ര തുടരും. ഇന്ദിരാഗാരന്റിയിൽ രണ്ടെണ്ണത്തിൽ ഇതിനോടകം തീരുമാനമെടുത്തു. ബാക്കിയുള്ളവ പരിശോധിച്ച് ഉചിതമായ സമയത്ത് നടപ്പാക്കും.
കേരളത്തെ തുറമുഖനഗരമാക്കുകയാണ് ലക്ഷ്യം. രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ്നർ തുറമുഖത്തെയും 17 മിനി തുറമുഖങ്ങളെയും ഏകോപിപ്പിച്ച് വലിയപദ്ധതിക്ക് തുടക്കമിടുകയാണ്.
ദക്ഷിണേഷ്യയിലെ പ്രധാന ഏവിയേഷൻ ഹബ്ബായി കേരളത്തെ മാറ്റും. പതിനായിരം ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് സർക്കാർ സഹായം നല്കും. അവ ബജറ്റിൽ പ്രഖ്യാപിക്കും. വിസ്മയങ്ങൾ ബജറ്റിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണമേഖലയെ തകർച്ചയിൽനിന്ന് തിരിച്ചുകൊണ്ടുവരാനും വിശ്വാസ്യത ഉറപ്പാക്കാനുമുള്ള പദ്ധതികൾ ആലോചിക്കുകയാണ്. ഏറ്റവും പുതിയ അറിവുകൾ കേരളത്തിൽ കേന്ദ്രീകരിക്കുംവിധം ഉന്നതവിദ്യാഭ്യാസത്തിൽ മാറ്റംവരുത്തും. പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവുമായിരിക്കും സർക്കാർ പദ്ധതികളിലെ പ്രധാന ഘടകം. മയക്കുമരുന്നുശൃംഖലയെ തകർക്കാർ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. മലയോര കർഷകരുടെയും തീരദേശവാസികളുടെയും പ്രശ്നങ്ങൾ പരിഹരിക്കും. ചികിത്സാചെലവ് കുറയ്ക്കുന്നതടക്കം പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്തും.
നയപ്രഖ്യാപനത്തിൽ നയരാഹിത്യമെന്ന് പ്രതിപക്ഷനേതാവിന് തോന്നാമെന്നും അദ്ദേഹത്തിന്റെ നയമല്ല നടപ്പാക്കുന്നതെന്നും സതീശൻ പ്രതികരിച്ചു.
