അവയവക്കച്ചവട കേസ്; കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ അടക്കം അഞ്ചിടങ്ങളിൽ ഇഡി റെയ്ഡ്
കൊച്ചി: അവയവക്കച്ചവട കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി റെയ്ഡ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ അടക്കമാണ് റെയ്ഡ്. രാജഗിരി, മെഡിക്കൽ ട്രസ്റ്റ്, ആസ്റ്റർ, ലേക്ഷോർ എന്നിവടങ്ങിൽ ഉൾപ്പെടെയാണ് റെയ്ഡ്. കേസിലെ പ്രധാന പ്രതി നജീബുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് പരിശോധന. റെയ്ഡ് നടക്കുന്ന കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് നജീബിൻ്റെ അക്കൌണ്ടിലേക്ക് പണം വന്നു എന്നാണ് കണ്ടെത്തൽ.
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് പൊലീസ് സംഘം നജീബ് പിടിയിലായത്. രഹസ്യവിവരത്തെത്തുടർന്ന് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മൂന്ന് വർഷമായി നജീബിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാജരേഖകളുണ്ടാക്കി അവയവക്കച്ചവടം നടത്തിവരികയാണെന്ന് പൊലീസ് കണ്ടെത്തി. നിരവധി സാധാരണക്കാരെയും പാവപ്പെട്ടവരെയുമാണ് ഇവർ ചതിയിൽപ്പെടുത്തിയത്.
അവയവദാനത്തട്ടിപ്പ് നടത്തിയതിന് പിന്നിൽ വൻ മാഫിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ദാതാക്കൾക്ക് കുറഞ്ഞ തുക നൽകി വൻ തുകക്കാണ് മറിച്ചുവിൽക്കുന്നത്. തട്ടിപ്പിന് ഇരയാകുന്നത് സാധാരണക്കാരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമുണ്ട്. എംഎൽഎ, എംപി, പൊലീസ് എന്നിവരുടെ പേരിലെല്ലാം വ്യാജരേഖ നിർമിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തും ഈ റാക്കറ്റിനു ബന്ധം ഉണ്ടെന്നതിന്റെ സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിൽ അധികമായി വ്യാജ രേഖകൾ ചമച്ചു അവയവ കച്ചവടം നടത്തിവരുകയായിരുന്നു.
