ഒരു കോടിയുടെ ലോട്ടറി അടിച്ചു; സമ്മാനം ഇന്നും കൈയിലെത്തിയില്ല, വാടകവീട്ടിൽ കഴിഞ്ഞ് ഓട്ടോ ഓടിച്ച് 73കാരൻ

Share our post

കോഴിക്കോട്: പത്തുവർഷം മുൻപ് ഒരു കോടി രൂപ ലോട്ടറിയടിച്ചിട്ടും ആ പണം ലഭിക്കാതെ നിർഭാഗ്യവാനായി ഓട്ടോ ഓടിക്കുകയാണ് 73കാരനായ കോയ അരീക്കര. 2016 ജൂലായ് ഒമ്പതിന് നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപ ഒന്നാം സമ്മാനമാണ് കോയയ്ക്ക് ലഭിച്ചത്. ഇന്നും പുല്ലാളൂർ മച്ചക്കുളത്തെ വാടകവീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. ഒരു യാത്രയ്ക്കിടെയാണ് അരീക്കോട് ബസ് സ്റ്റാൻഡിൽ നിന്ന് കോയ കാരുണ്യ ലോട്ടറി എടുക്കുന്നത്. (KE 454045) ആയിരുന്നു നമ്പർ. ഈ നമ്പറിന് തന്നെയായിരുന്നു അന്ന് ഒന്നാം സമ്മാനം ലഭിച്ചത്.

എന്നാൽ ടിക്കറ്റിന് ചെറിയ കേടുപാടു സംഭവിച്ചതിനാൽ ബാങ്കിലെ ഉദ്യോസ്ഥർ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ അറിയിച്ചു. തുടർന്ന് ജൂലായ് 13ന് കോയയും അദ്ദേഹത്തിന്റെ മൂന്ന് സുഹൃത്തുക്കളും തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടു. തുടർന്ന് ഭാഗ്യക്കുറി വകുപ്പ് ഓഫീസിലെത്തി ടിക്കറ്റ് കൈമാറിയെങ്കിലും മൂന്ന് മാസത്തിനുശേഷം വരാനാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ ഉദ്യോഗസ്ഥരുടെ കൈയിൽ നിന്ന് ആ ടിക്കറ്റ് നഷ്ടപ്പെട്ടതായാണ് സംശയം.

മൂന്നുമാസം കഴിഞ്ഞിട്ടും പണം കിട്ടിയില്ല. തുടർന്ന് കോയ അന്നത്തെ ധനമന്ത്രി ടി എം തോമസ് ഐസക്കിന്റെ ഓഫീസിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നൽകി. പരാതിയിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കിയതിന് മതിയായ തെളിവില്ലെന്ന് കാണിച്ച് 2018മാർച്ചിൽ ലോട്ടറി വകുപ്പ് പരാതി തള്ളി. ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റ് എ വി ദേവരാജൻ ഒപ്പിട്ടു നൽകിയ സാക്ഷ്യപത്രവും വകുപ്പ് സ്വീകരിച്ചില്ല. തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. 2021ൽ കോടതി സമ്മാനത്തുക നൽകാനുള്ള തീരുമാനമെടുക്കാൻ ലോട്ടറി വകുപ്പിനോട് നിർദേശിച്ചു. എന്നാൽ ഒരു വകുപ്പും ഇതുവരെ തുടർനടപടി സ്വീകരിച്ചിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!