ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതി; കഴമ്പില്ലെന്ന് പോലീസ്, കമ്മീഷണർക്ക് റിപ്പോർട്ട് നൽകി
കൊച്ചി: നടി അൻസിബ നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ വനിത എസ്.ഐക്കുമെതിരെ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിത എസ്.ഐ. രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും പോലീസ് റിപ്പോർട്ട്. പരാതിയിൽ കേസെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാണിച്ച് തൃക്കാക്കര എ.സി.പി, കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. അതേസമയം അൻസിബക്കെതിരായ ലക്ഷ്മിപ്രിയയുടെ കേസിലും കഴമ്പില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.
നടി ലക്ഷ്മിപ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ വിളിച്ചു വരുത്തി. ഒരു മണിക്കൂർ മാത്രമാണ് പോലീസ് സംസാരിച്ചത്. പിന്നാലെ പരാതി ഒത്തുതീർപ്പാക്കി വിട്ടു. അൻസിബയുടെ പരാതിയിൽ നിയമം ഉപയോഗിച്ച് ഇടപെടേണ്ട സാഹചര്യമില്ലെന്നും തൃപ്പൂണിത്തുറ സ്റ്റേഷനിലെ സിസിടിവിയടക്കം പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു. കൂടാതെ തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിത എസ്.ഐ. നല്ല ട്രാക്ക് റെക്കോഡുള്ള ഒരു ഉദ്യോഗസ്ഥയാണെന്നും അവർ അത്തരത്തിൽ പെരുമാറില്ലെന്നും പോലീസ് പറയുന്നു.
അതേസമയം തന്റെ പരാതിയിൽ പോലീസ് കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ താൻ കോടതിയിലേക്കടക്കം പോകുമെന്നും അൻസിബ നേരത്തെ വ്യക്തമാക്കിയിരുന്നു. നടി ലക്ഷ്മിപ്രിയയുടെ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ തന്നെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും മൂന്ന് മണിക്കൂർ പിടിച്ചിരുത്തി മാനസികമായി പീഡിപ്പിച്ചെന്നാണ് അൻസിബയുടെ പരാതി.
സ്റ്റേഷനിൽവെച്ച് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു. കുറ്റവാളിയോടെന്നപോലെയാണ് തന്നോട് പെരുമാറിയതെന്നും അൻസിബ ആരോപിച്ചു. വ്യാജപരാതിയിൽ തന്നെ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. മറ്റ് പോലീസുകാരുടെ മുന്നിൽവെച്ചാണ് തന്നെ അപമാനിച്ചതെന്നും അതിൽ തനിക്ക് മാനഹാനിയുണ്ടായെന്നും കാണിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനാണ് അൻസിബ പരാതിനൽകിയത്.
അതേസമയം, തന്റെ കുടുംബത്തെ ബാധിക്കുന്ന വിഷയമായതുകൊണ്ടാണ് പോലീസിനെ സമീപിച്ചതെന്നും സ്റ്റേഷനിൽ വെച്ച് അനാവശ്യമായ സമ്മർദ്ദങ്ങളോ ഭീഷണികളോ ഉണ്ടായിട്ടില്ലെന്നും ലക്ഷ്മിപ്രിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഡിജിറ്റൽ തെളിവുകൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ലക്ഷ്മിപ്രിയയും വ്യക്തമാക്കിയിരുന്നു.
