‘സഹോദരിയുടെ ഭർത്താവായത് കൊണ്ടല്ല, മാതൃകാ പൊതുപ്രവർത്തകൻ’; ബന്ധുനിയമനത്തിൽ വിശദീകരണവുമായി സണ്ണി ജോസഫ്
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ പ്രതികരണവുമായി വൈദ്യുതമന്ത്രി സണ്ണി ജോസഫ്. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് വിവാദമായത്. ബെന്നി തോമസിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് സഹോദരിയുടെ ഭർത്താവ് എന്ന മാനദണ്ഡത്തിലല്ലെന്നും അദ്ദേഹം നല്ലൊരു പൊതുപ്രവർത്തകനാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
‘നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ എന്റെ ചീഫ് ഏജന്റായി പ്രവർത്തിയാളാണ് ബെന്നി തോമസ്. ഡിസിസി പ്രസിഡന്റ് ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിൽകൂടിയാണ് അദ്ദേഹത്തിന്റെ നിയമനം’ എന്നും സണ്ണി ജോസഫ് പറഞ്ഞു.
പഞ്ചായത്ത് മെമ്പറായടക്കം പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിച്ചിട്ടുള്ളയാളാണ് ബെന്നിതോമസെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാതൃകാ പൊതുപ്രവർത്തനായ ബെന്നി തോമസിന്റെ നിയമനത്തിൽ നിയമപരമായ തടസങ്ങളില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കാപട്യമില്ലാത്തത് കൊണ്ടാണ് മറ്റെവിടെയെങ്കിലും നിയമിച്ച് നേരിട്ട് തന്റെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.
