എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ ഇനി ഇരട്ടി കോച്ചുകൾ; 598 സീറ്റുകൾ അധികം
ബെംഗളൂരു: എറണാകുളം വന്ദേഭാരത് എക്സ്പ്രസിലെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് 16 ആയി ഉയർത്തുന്നത് ഓണസീസണിൽ നാട്ടിലേക്കു പോകുന്ന ബെംഗളൂരു മലയാളികൾക്ക് ആശ്വാസമാകും. ജൂലൈ ആദ്യവാരത്തോടെ 16 കോച്ചുകളുമായി സർവീസ് ആരംഭിച്ചേക്കും. ഓണത്തിന് കൂടുതൽ തിരക്കുള്ള ഓഗസ്റ്റ് 21,22 ദിവസങ്ങളിലെ ടിക്കറ്റുകൾ ബുക്കിങ് തുടങ്ങിയതിന് പിന്നാലെ വെയ്റ്റ് ലിസ്റ്റിലേക്ക് മാറിയിരുന്നു. വന്ദേഭാരത് സർവീസ് തുടങ്ങി 7 മാസം പിന്നിടുമ്പോഴാണ് കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് സർവീസ് ആരംഭിച്ചത്.
ഉത്സവസീസണുകളിൽ വന്ദേഭാരത് എക്സ്പ്രസിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് തിരക്ക് (ഒക്യുപൻസി) 120–140% വരെ എത്തിയിരുന്നു. ബെംഗളൂരു–എറണാകുളം 630 കിലോമീറ്റർ 8 മണിക്കൂർ 40 മിനിറ്റിൽ പിന്നിടുന്ന ട്രെയിനിന് 9 സ്റ്റോപ്പുകൾ മാത്രമാണുള്ളത്. രാവിലെ 5.10ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50ന് എറണാകുളം ജംക്‌ഷനിലെത്തും. ഉച്ചകഴിഞ്ഞ് 2.20നു എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11ന് ബെംഗളൂരുവിലെത്തും.
598 സീറ്റുകൾ അധികം
കോച്ചുകളുടെ എണ്ണം 16 ആക്കുന്നതോടെ സീറ്റുകളുടെ എണ്ണം 530ൽ നിന്ന് 1128 ആയി ഉയരും. 598 സീറ്റുകളാണ് അധികമായി ലഭിക്കുക. 6 ദിവസങ്ങളിലായി ഒരു വശത്തേയ്ക്ക് മാത്രം 6768 പേർക്ക് അധികം യാത്ര ചെയ്യാം. ചെയർകാറിൽ ഭക്ഷണം ഉൾപ്പെടെ 1670 രൂപയും എക്സിക്യൂട്ടിവ് ചെയർകാറിൽ 3030 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
രണ്ട് റേക്ക് വരട്ടെ
ഒറ്റ റേക്ക് ഉപയോഗിച്ചാണു നിലവിൽ വന്ദേഭാരത് സർവീസ് നടത്തുന്നത്. ട്രാക്കിൽ അറ്റകുറ്റപ്പണികളുള്ള ദിവസങ്ങളിൽ ട്രെയിൻ വൈകി എത്തുന്നത് മടക്ക സർവീസിനെയും ബാധിക്കുന്നുണ്ട്. 2 റേക്കുകൾ അനുവദിച്ചാൽ ഇരുവശങ്ങളിലേക്കും സമയക്രമം പാലിക്കാനാകും.
