ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരം; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇറാൻ
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ക്ഷണിച്ചതായി റിപ്പോർട്ട്. വെടിനിർത്തലിന് ശേഷം ഇറാൻ തങ്ങളുടെ നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിലാണ് ക്ഷണം. പ്രധാനമന്ത്രി മോദി ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇന്ത്യയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഇന്ത്യയുമായുള്ള ബന്ധത്തിന് ഇറാൻ നൽകുന്ന പ്രാധാന്യമായാണ് നീക്കത്തെ വിലയിരുത്തുന്നത്.
ഇറാനിലെ ഔദ്യോഗിക വസതിയിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടത്. 2026 മാർച്ച് ഒന്നിന് അദ്ദേഹം മരിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനയിയെ പിൻഗാമിയായി തിരഞ്ഞെടുത്തു. പതിറ്റാണ്ടുകളായി ഇറാന്റെ ആഭ്യന്തര-വിദേശ നയങ്ങൾക്ക് രൂപം നൽകിയ ഖമനയി, രാജ്യത്ത് ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പരമോന്നത നേതാവും അവിടത്തെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത അധികാര കേന്ദ്രവുമായിരുന്നു.
