റുവാനിയുടെ സങ്കടം മുഖ്യമന്ത്രി കേട്ടു; പുതിയ വീട് നൽകാമെന്ന് ഉറപ്പുനൽകി വി.ഡി സതീശൻ, ഫോണിൽ വിളിച്ചു
തിരുവനന്തപുരം: മഴപെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിൽ ഭയമില്ലാതെ ഉറങ്ങണമെന്ന വിഴിഞ്ഞം സ്വദേശിനിയായ ആറുവയസുകാരി റുവാനിയുടെ ആഗ്രഹം സഫലമാകും. മുഖ്യമന്ത്രിയോട് വീട് വേണമെന്ന് അഭ്യർഥിച്ച റുവാനിയുടെ കുടുംബത്തെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് പുതിയ വീട് നിർമിച്ച് നൽകുമെന്ന് ഉറപ്പുനൽകി. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനിയായ ഈ കൊച്ചുമിടുക്കിയുടെ സങ്കടം സോഷ്യൽ മീഡിയയിൽ വൈറലായതിനുപിന്നാലെയാണ് സഹായവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്.
നിലവിൽ വിഴിഞ്ഞത്തെ ഒരു ചെറിയ ചായ്പ്പിലാണ് റുവാനിയും സഹോദരനും അച്ഛനും അമ്മയും താമസിക്കുന്നത്. അടച്ചുറപ്പില്ലാത്ത, ശുചിമുറി പോലുമില്ലാത്ത ഈ പഴയ വീട്ടിൽ മഴ പെയ്യുമ്പോൾ ഉറങ്ങാൻ കഴിയുന്നില്ലെന്നായിരുന്നു റുവാനിയുടെ സങ്കടം.
‘മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, അതിൽ ഞങ്ങൾക്ക് ഉറങ്ങണം. ഞാൻ വലുതാകുമ്പോൾ ജോലി കിട്ടി പൈസ തിരികെ തരാം’ എന്ന റുവാനിയുടെ നിഷ്കളങ്കമായ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുഞ്ഞിന്റെ വാക്കുകൾ കേട്ട മുഖ്യമന്ത്രി കുടുംബത്തെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിക്കുകയും വീട് നൽകുമെന്ന വലിയ ഉറപ്പ് നൽകുകയുമായിരുന്നു.
നിലവിൽ അതീവ കഷ്ടപ്പാടിലാണ് റുവാനിയും കുടുംബവും കഴിയുന്നത്. ഓട്ടോ ഡ്രൈവറായ പിതാവ് റീഗലിന്റെ തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. അധ്യാപകർ മുൻകൈ എടുത്ത് വാങ്ങി നൽകിയ രണ്ടര സെന്റ് സ്ഥലത്ത് ഷീറ്റ് ഇട്ട ഒരു ചെറിയ ചായ്പ്പിലാണ് റുവാനിയും സഹോദരനും മാതാപിതാക്കളും താമസിക്കുന്നത്. ഇതിനുമുൻപ് പലതവണ വീടിനായി അപേക്ഷകൾ നൽകിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളൊന്നും ഉണ്ടായിരുന്നില്ല.
