സ്ഥാനംമാറി ശസ്ത്രക്രിയ, ചികിത്സാപ്പിഴവ്; യുവാവിന്റെ മരണത്തിൽ കോഴിക്കോട് മെഡി. കോളേജിനെതിരേ പരാതി
കോഴിക്കോട്: യുവാവിന്റെ മരണത്തിന് കാരണം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവെന്ന് പരാതി. നാദാപുരം വാണിമേൽ സ്വദേശി റീജിത്തിന്റെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് റീജിത്ത് മരിച്ചത്.
വൃക്കയിലെ കല്ല് നീക്കാൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച റീജിത്തിന് ആദ്യം സ്ഥാനംമാറി ശസ്ത്രക്രിയ നടത്തിയെന്നും പിന്നീട് കുടുംബത്തിന്റെ അനുമതിയില്ലാതെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെന്നുമാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പോലീസിനും കുടുംബം പരാതി നൽകി. പരാതിയിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് യൂറോളജി വിഭാഗം മേധാവിയോട് റിപ്പോർട്ട് തേടി.
വൃക്കയിലെ കല്ല് നീക്കാനായി കഴിഞ്ഞ ഓഗസ്റ്റിലാണ് റീജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആദ്യം പ്രവേശിപ്പിച്ചത്. ഇടതുഭാഗത്താണ് കല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിനുപകരം വലതുഭാഗത്താണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ശസ്ത്രക്രിയയ്ക്ക് ശേഷം വേദനയും പഴുപ്പും കൂടി. ഇക്കാര്യം പറഞ്ഞപ്പോൾ പഴുപ്പെല്ലാം സാധാരണയാണെന്നായിരുന്നു ഡോക്ടർമാരുടെ പ്രതികരണം. തുടർന്ന് ആശുപത്രിയിൽനിന്ന് വിട്ടയച്ചു. വേദനയും ശാരീരികാസ്വാസ്ഥ്യങ്ങളും വർധിച്ചതോടെ കഴിഞ്ഞ ഏപ്രിലിൽ വീണ്ടും മെഡിക്കൽ കോളേജിൽ ചികിത്സതേടി. തുടർന്ന് മെഡിക്കൽ കോളേജിൽവെച്ച് ഇടതുഭാഗത്ത് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വേണ്ടെന്ന് പറഞ്ഞിട്ടും കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് രണ്ടാമതും ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഈ ശസ്ത്രക്രിയയ്ക്ക് ശേഷവും ആരോഗ്യനില വഷളായി. ഇതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്നാണ് ചികിത്സാപ്പിഴവ് സംഭവിച്ചതായി പറഞ്ഞതെന്ന് കുടുംബം പ്രതികരിച്ചു.
സ്വകാര്യ ആശുപത്രിയിലെ ബിൽത്തുക വർധിച്ചതോടെ വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഡോക്ടർമാർ പരിശോധിക്കുകയോ കൃത്യമായ മറുപടി നൽകുകയോ ചെയ്തില്ല. യൂറോളജി വിഭാഗത്തിലെ ഡോ. വേണുഗോപാലിനെ നേരിട്ടുകണ്ട് പൈസ നൽകിയാലേ അദ്ദേഹം പരിശോധിക്കുകയുള്ളൂവെന്ന് ചിലർ പറഞ്ഞു. ഇതേത്തുടർന്ന് ഡോ. വേണുഗോപാലിന്റെ വീട്ടിലെത്തി 5000 രൂപ നൽകിയെന്നും ഇതിനുശേഷമാണ് റീജിത്തിന് ചികിത്സ കിട്ടിയതെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ, ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
റീജിത്തിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലാണുള്ളത്. എന്നാൽ, സംഭവത്തിൽ നടപടി ഉണ്ടാകാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.
