മലയോരത്തെ പാതയോരങ്ങളിൽ മാലിന്യം തള്ളൽ രൂക്ഷം
പേരാവൂർ: മലയോരത്തെ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. പലിയടത്തും രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിക്കുന്ന മാലിന്യങ്ങൾ തള്ളുകയാണ്. പേരാവൂർ-നെടുംപൊയിൽ റോഡിൽ വാരപ്പീടിക മുതൽ നെടുംപൊയിൽ ടൗൺ വരെയുള്ള വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഗാർഹിക മാലിന്യങ്ങൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ ചാക്കുകളിലാക്കി തള്ളിയിട്ടുണ്ട്. ഇതു കാരണം പ്രദേശവാസികൾ കടുത്ത പകർച്ചവ്യാധി ഭീഷണിയും ജലസ്രോതസുകൾ മലിനപ്പെടുമോ എന്ന ആശങ്കയിലുമാണ് കഴിയുന്നത്.
മാലിന്യം പരിസര ദുർഗന്ധത്തിനൊപ്പം തെരുവുനായ ശല്യവും വർധിപ്പിക്കുന്നുണ്ട്. ഈച്ച, കൊതുക് എന്നിവയും പെരുകുന്നുണ്ട്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പ്രധാന സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും സിസിടിവി കാമറകൾ സ്ഥാപിക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമാണ്. കുറ്റക്കാരെ കണ്ടെത്താൻ പഞ്ചായത്ത്, പോലീസ് ഉൾപ്പടെയുള്ളവരുടെ ഭാഗത്ത്നിന്ന് കർശന നടപടികൾ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
