ശബരിമലയും ഗുരുവായൂരും കൊട്ടിയൂരും തിരുവല്ലവും അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രങ്ങളാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ബജറ്റ് പ്രഖ്യാപനം. ശബരിമല, കൊട്ടിയൂർ, ഗുരുവായൂർ, തിരുവല്ലം എന്നീ ക്ഷേത്രങ്ങളെ തിരുപ്പതി മാതൃകയിൽ അന്താരാഷ്ട്ര നിലവാരമുള്ള ദേശീയ തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി അറിയിച്ചു.
ക്ഷേത്രങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും വികസനത്തിനായി ബജറ്റിൽ പ്രത്യേക ഊന്നലാണ് നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ക്ഷേത്രങ്ങളോട് ചേർന്നുള്ള കാവുകളും കുളങ്ങളും നവീകരിക്കുന്നതിനായി 5 കോടി രൂപ വകയിരുത്തി. കൂടാതെ, തിരുവിതാംകൂർ ദേവസ്വം ബോർഡിന് പ്രതിവർഷം നൽകേണ്ട ‘ആന്വിറ്റി’ (Annuity) വിഹിതം നൽകുന്നതിനായി 5 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
മലബാർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും മറ്റ് ബോർഡുകൾക്ക് സമാനമായി കൂടുതൽ അധികാരങ്ങൾ നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഇതിനായി ഇതര ദേവസ്വം ബോർഡുകളെപ്പോലെ മലബാർ ദേവസ്വം ബോർഡിനും പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കും.
ആറന്മുള വള്ളംകളിയുടെ ഭാഗമായുള്ള 52 പള്ളിയോടങ്ങൾക്ക് നിലവിൽ നൽകിവരുന്ന 10,000 രൂപയുടെ ഗ്രാൻഡ് 15,000 രൂപയായി വർധിപ്പിച്ചതാണ് മറ്റൊരു ശ്രദ്ധേയമായ പ്രഖ്യാപനം.
ഇവയ്ക്ക് പുറമെ സാംസ്കാരിക-ആത്മീയ രംഗങ്ങളിലെ മറ്റ് സുപ്രധാന പദ്ധതികളും ബജറ്റിലുണ്ട്:
- ശ്രീനാരായണഗുരു പ്രതിമ: ഡൽഹിയിൽ ശ്രീനാരായണഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്നതിനായി 1 കോടി രൂപ അനുവദിച്ചു.
- തേക്കിൻകാട് മൈതാനം: തൃശൂരിലെ തേക്കിൻകാട് മൈതാനം നവീകരിക്കുന്നതിനായി 10 കോടി രൂപ വകയിരുത്തി.
