‘ഈ ചെരിപ്പ് ഞാനിങ്ങെടുക്കുവാ’; സഹായം ചോദിച്ചുവന്ന് കവർച്ച
താമരശ്ശേരി (കോഴിക്കോട്): വയോധികൻ മാത്രമുള്ള വീട്ടിൽ കയറിവന്ന് സഹായം ചോദിച്ച് ചെരിപ്പുമായി കടന്നുകളഞ്ഞ വഴിപോക്കന്റെ സിസിടിവി ദൃശ്യം പുറത്ത്. താമരശ്ശേരി ചുണ്ടക്കുന്നുമ്മൽ റിട്ടയേർഡ് അധ്യാപകനായ അബദുറഹ്മാന്റെ വീട്ടിൽ ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം നോക്കിയായിരുന്നു മോഷ്ടാവിന്റെ വരവ്.
വീട്ടുമുറ്റത്തെത്തിയ ഇയാൾ ആദ്യം പരിസരം ആകെ നിരീക്ഷിക്കുകയും മുറ്റത്ത് കിടന്ന വിലകൂടിയ ചെരിപ്പ് സ്വന്തം കാലിലിട്ട് പാകമാണോ എന്ന് അളവ് നോക്കുകയും ചെയ്തു. എല്ലാം കൃത്യമാണെന്ന് ബോധ്യപ്പെട്ടതോടെ കോളിങ് ബെല്ലടിച്ചു. പുറത്തുവന്ന അബദുറഹ്മാനോട് താൻ മുൻപ് പച്ചക്കറി വണ്ടിയിൽ നടന്ന് കച്ചവടം ചെയ്തിരുന്ന ആളാണെന്നും, ഇപ്പോൾ കാഴ്ചക്കുറവും കാലിന് പരിക്കുമുള്ളതിനാൽ സഹായിക്കണമെന്നും ഇയാൾ അഭ്യർത്ഥിച്ചു. വീട്ടുടമ പണമെടുക്കാൻ അകത്തേക്ക് പോയ തക്കത്തിന് ഇയാൾ വീണ്ടും വീടിന്റെ ചുറ്റുപാടുകൾ പരിശോധിച്ചു.
അബദുറഹ്മാൻ നൽകിയ 50 രൂപ വാങ്ങിയ ശേഷം കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയായിരുന്നു. വീട്ടുടമ വെള്ളമെടുക്കാൻ അകത്തേക്ക് പോയ തക്കത്തിന് ഇയാൾ സ്വന്തം കാലിലുണ്ടായിരുന്ന പഴയ ചെരിപ്പുകൾ അഴിച്ചു പറമ്പിലേക്ക് എറിയുകയും പകരം വീടിന് പുറത്തുണ്ടായിരുന്ന ചെരിപ്പുകൾ ധരിക്കുകയും ചെയ്തു. ഒടുവിൽ ഉടമ കൊണ്ടുവന്ന വെള്ളം കുടിച്ച്, മുറ്റത്ത് നിന്നിരുന്ന റംബുട്ടാൻ മരത്തിൽനിന്ന് പഴവും പറിച്ചാണ് മോഷ്ടാവ് സ്ഥലംവിട്ടത്.
