ഫാസ്റ്റ്ടാഗിൽ പണമില്ല; എൻഎച്ച് 66-ൽ വൺവേ തെറ്റിച്ച് തിരിഞ്ഞോടി കെഎസ്ആർടിസി ബസ്
കോഴിക്കോട്: ഫാസ്റ്റ്ടാഗിൽ പണമില്ലെന്ന് കണ്ടതോടെ എൻ.എച്ച്.66-ൽ നിന്ന് വൺവേ തെറ്റിച്ച് തിരിഞ്ഞെടി കെ.എസ്.ആർ.ടി.സി ബസ്. നാലാം തീയതി ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.
കോഴിക്കോട് നിന്നും രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ്സാണ് അപകടകരമായ രീതിയിൽ ദേശീയപാതയിൽ വാഹനം ഓടിച്ചത്.
തൊണ്ടയാട് നിന്നും ദേശീയപാത ബൈപ്പാസിലേക്ക് കയറിയ ബസ് ടോൾപ്ലാസയിൽ എത്തിയപ്പോൾ ഫാസ്റ്റടാഗിൽ ആവശ്യത്തിന് ബാലൻസ് ഇല്ലെന്ന് വ്യക്തമായതിനെ തുടർന്ന് അവിടെ വെച്ച് തിരിച്ച് തിരികെപ്പോരുകയായിരുന്നു. മധ്യത്തിലൂടെയുള്ള സ്പീഡ് ട്രാക്കിലൂടെയാണ് ബസ് മൂന്ന് കിലോമീറ്ററോളം തിരഞ്ഞോടിയത്. തുടർന്ന് മറ്റ് വാഹനങ്ങളിലുള്ളവർ പ്രതികരിച്ചതോടെ സ്ളോ ട്രാക്കിലേക്ക് മാറ്റുകയും ചെയ്തു.
കോഴിക്കോടൻ കിച്ചൺസിന്റെ സമീപത്തുള്ള എക്സിറ്റിൽ വെച്ച് സർവീസ് റോഡിലേക്ക് പ്രവേശിച്ച ബസ് യാത്ര തുടർന്നു. സർവീസ് റോഡിലേക്ക് കയറുന്നതിനിടെ ഗതാഗതക്കുരുക്കുണ്ടാക്കുന്നതും തെറ്റായ ദിശയിലൂടെ സഞ്ചരിക്കുന്നതിന്റെയും സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ഫാസ്റ്റ്ടാഗിൽ പണമില്ലാത്തതിനാൽ ഡ്രൈവർ യുപിഐ വഴി പണമടച്ചാൽ തുക റീ ഇംബേഴ്സ് ചെയ്യാൻ വകുപ്പില്ലാത്തതാണ് ഇങ്ങനെ തെറ്റായ ദിശയിലൂടെ വണ്ടി ഓടിക്കാൻ ഡ്രൈവറെ പ്രേരിപ്പിച്ചത്. കെ.എസ്.ആർ.ടി.സിക്ക് ഒരു വശത്തേക്ക് 445 രൂപയാണ് ഫാസ്റ്റാഗിൽ ഈടാക്കുന്നത്. യുപിഐ വഴി അടക്കുകയാണെങ്കിൽ 556.25 രൂപ നൽകേണ്ടി വരും.
