എസ്ഐടിക്ക് മുമ്പിൽ വൈകാരികമായി പ്രതികരിച്ച് ഗ്രേഡ് എസ്ഐമാർ, പത്ത് മണിക്കൂറിലേറെ ചോദ്യം ചെയ്തു
ആലപ്പുഴ: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’വുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിൽ വൈകാരികമായി പ്രതികരിച്ച് ഗ്രേഡ് എസ്ഐമാർ. എഡിജിപി എംആർ അജിത് കുമാറിന്റെ ഓഫീസിൽ ഉണ്ടായിരുന്ന ഗ്രേഡ് എസ്ഐമാരാണ് എസ്ഐടിക് മുമ്പിൽ വൈകാരിക പ്രതികരണം നടത്തിയത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാരുടെ ‘രക്ഷാപ്രവർത്തനം’ സംബന്ധിച്ച കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നതിനൊപ്പം തന്നെ, കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് ഉന്നതോദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് ഏതൊക്കെ തലത്തിൽ അട്ടിമറി നടന്നു എന്ന കാര്യവും അന്വേഷണ സംഘം പരിശോധിച്ചു വരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് എഡിജിപി എംആർ അജിത് കുമാറിന്റെ ഓഫീസിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് ഗ്രേഡ് എസ്ഐമാരെ പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.
പത്ത് മണിക്കൂറിലേറെ ഇവരെ ചോദ്യം ചെയ്തു. കേസിൽ എന്താണ് സംഭവിച്ചതെന്നും ആരുടെ ഭാഗത്ത് നിന്നാണ് ഇടപെടൽ ഉണ്ടായത് എന്നും എസ്ഐടി ഇവരോട് ചോദിച്ചറിഞ്ഞു. തുടക്കത്തിൽ ചോദ്യങ്ങളോട് പ്രതിരോധിച്ച് നിന്നെങ്കിലും പിന്നീട് വൈകാരികമായി ഇവർ എസ്ഐടിക്ക് മുമ്പിൽ പ്രതികരിക്കുകയായിരുന്നു.
ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ത്തിൽ ആദ്യഘട്ടത്തിൽ പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. പിന്നീട് ഇരകൾ കോടതിയെ സമീപിച്ച ശേഷമായിരുന്നു എഫ്ഐആർ രേഖപ്പെടുത്തിയത്. തുടർന്ന് എസ്പി നൽകിയ റിപ്പോർട്ട് എഡിജിപിയുടെ ഓഫീസിൽ നിന്ന് മാറുകയും കേസ് അവസാനിപ്പിക്കണമെന്നും റഫറൽ റിപ്പോർട്ട് നൽകുകയായിരുന്നു. ഇത് എങ്ങനെ സംഭവിച്ചു എന്നതടക്കം എസ്ഐടി പരിശോധിക്കുന്നുണ്ട്.
