നവീകരിച്ച തലശേരി റെയിൽവേ സ്റ്റേഷൻ ഇന്ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും
തലശേരി: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നവീകരിച്ച തലശേരി റെയിൽവേ സ്റ്റേഷൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നാടിന് സമർപ്പിക്കും. യാത്രക്കാർക്ക് സുരക്ഷിതവും വൃത്തിയുള്ളതും സൗകര്യപ്രദവുമായ യാത്രാനുഭവം ഒരുക്കുന്നതിനൊപ്പം മലബാറിന്റെ തനത് സവിശേഷതകൾ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് 22.36 കോടി ചെലവിൽ സ്റ്റേഷൻ നവീകരിച്ചിരിക്കുന്നത്. പ്രതിദിനം ശരാശരി 28,642 യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനിൽ 68 മുതൽ 70 വരെ ട്രെയിൻ സർവീസുകൾ കൈകാര്യം ചെയ്യുന്നുണ്ട്.
പ്രധാന മുൻഭാഗം നവീകരിച്ചതിനൊപ്പം വാഹനങ്ങൾക്ക് പ്രത്യേക പാതകളോട് കൂടിയ പുതിയ പ്രവേശന കവാടവും ഒരുക്കിയിട്ടുണ്ട്. ആധുനികവത്കരിച്ച ബുക്കിംഗ് ഓഫീസുകൾ, എയർകണ്ടീഷൻ ചെയ്ത വെയിറ്റിംഗ് ഹാൾ, തുറസായ വെയിറ്റിംഗ് ലോഞ്ച്, ചിട്ടയായ പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. നഗരത്തിന്റെ ഇരുവശങ്ങളിൽ നിന്ന് സ്റ്റേഷനിലേക്കുള്ള പ്രവേശനത്തിനായി ബുക്കിംഗ് ഓഫീസ്, പോർച്ച്, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവയോട് കൂടിയ രണ്ടാമത്തെ പ്രവേശന കവാട കെട്ടിടവും പദ്ധതിയുടെ ഭാഗമായി ഒരുക്കി.
ഫുട് ഓവർ ബ്രിഡ്ജിൽ രണ്ട് പുതിയ ലിഫ്റ്റുകൾ സ്ഥാപിച്ചു. 17 അധിക പ്ലാറ്റ്ഫോം ഷെൽട്ടറുകൾ, ഉയർന്ന വെളിച്ചം നൽകുന്ന എൽഇഡി ലൈറ്റുകൾ, ഡൈനാമിക് ഇലക്ട്രോണിക് ട്രെയിൻ ഇൻഡിക്കേഷൻ ബോർഡുകൾ, ഡിജിറ്റൽ കോച്ച് ഗൈഡൻസ് സംവിധാനങ്ങൾ, ആധുനിക ഇരിപ്പിട സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ലഗേജുമായി യാത്ര ചെയ്യുന്നവർക്ക് സഹായകമായ സൗകര്യങ്ങളും ഒരുക്കി. ടാക്റ്റൈൽ നടപ്പാതകൾ, കൈവരികളോട് കൂടിയ റാമ്പുകൾ, താഴ്ന്ന ഉയരത്തിലുള്ള ബുക്കിംഗ് കൗണ്ടറുകൾ, എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ശുചിമുറികൾ തുടങ്ങിയ ഭിന്നശേഷി-സൗഹൃദ സംവിധാനങ്ങളും സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
