ഹൃദയത്തിന്റെ കാര്യത്തിൽ മാത്രം എന്തുകൊണ്ടാണ് പ്രതിരോധം ചികിത്സയേക്കാൾ മികച്ചതാണെന്ന് പറയുന്നത്
ഹൃദ്രോഗം ചെറുപ്പക്കാരിലും പിടിമുറുക്കിക്കഴിഞ്ഞു. എന്നാല്‍ സാങ്കേതികവിദ്യ മുന്നേറുകയും കൃത്രിമബുദ്ധി രോഗനിര്‍ണയത്തില്‍ പ്രധാനപങ്ക് വഹിക്കുകയും ചെയ്യുമ്പോള്‍, ഏറ്റവും വലിയ നേട്ടം ചികിത്സയെക്കാള്‍ പ്രതിരോധത്തിലാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ന്യൂഡല്‍ഹിയിലെ എയിംസിലെ കാര്‍ഡിയോളജി പ്രൊഫസര്‍ ഡോ. അംബുജ് റോയ് ഒരു മാധ്യമത്തിന് നല്കിയ വിവരങ്ങളില്‍ നിന്ന്.
ഹൃദയാഘാതം ഇനി വാര്‍ദ്ധക്യത്തില്‍ മാത്രം ഉണ്ടാകുന്ന രോഗമല്ല. 30-കളിലും 40-കളിലും പ്രായമുള്ള കൂടുതല്‍ ആളുകള്‍ ആശുപത്രികളില്‍ എത്തുന്നത് ധമനികളില്‍ തടസ്സങ്ങളുമായാണ്. ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഇതിന് കാരണമെന്ന് വ്യക്തമാണ്. ഡോക്ടര്‍ റോയ് പറയുന്നു. ദ്രുതഗതിയിലുള്ള സാമ്പത്തിക, സാമൂഹിക മാറ്റങ്ങള്‍ ആളുകളുടെ ജീവിതരീതി, ഭക്ഷണം, ജോലി എന്നിവയെ മാറ്റിമറിച്ചു.
പലരും ശാരീരിക അദ്ധ്വാനം ഇല്ലാതെ മണിക്കൂറുകള്‍ സ്ക്രീനുകള്‍ക്ക് പിന്നിലായി ചെലവഴിക്കുന്നു. വീട്ടില്‍ പാകം ചെയ്ത ഭക്ഷണത്തിന് പകരം പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നു. അതേസമയം വിട്ടുമാറാത്ത സമ്മര്‍ദ്ദവും വായു മലിനീകരണവും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് പ്രധാന കാരണക്കാരായി മാറിയിരിക്കുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, പുകയില ഉപയോഗം തുടങ്ങിയ നിയന്ത്രണവിധേയമല്ലാത്ത അപകട ഘടകങ്ങളാണ് പ്രശ്നം കൂടുതല്‍ വഷളാക്കുന്നത്. ഇവയെല്ലാം ചേര്‍ന്ന് അകാല ഹൃദ്രോഗത്തിന്റെ വര്‍ദ്ധനവിന് കാരണമാകുന്നു. പക്ഷേ മുന്‍കരുതല്‍ സ്വീകരിച്ചാല്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഏകദേശം 70 മുതല്‍ 80% വരെ കുറയ്ക്കാന്‍ കഴിയും.
കൂടുതല്‍ പരിശോധനകള്‍ മികച്ചതല്ലാത്തത് എന്തുകൊണ്ട്
സിടി ആന്‍ജിയോഗ്രാഫി ഹൃദ്രോഗത്തിനുള്ള ശക്തമായ രോഗനിര്‍ണയ മാര്‍ഗമാണെങ്കിലും ഇത് പതിവ് സ്ക്രീനിംഗ് പരിശോധനയായി ഉപയോഗിക്കുന്നതിനെതിരെ ഡോ. റോയ് വാദിക്കുന്നു. അപകടസാധ്യത ഘടകങ്ങളുടെ ശ്രദ്ധാപൂര്‍വ്വമായ മാനേജ്മെന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യാപകമായ സ്ക്രീനിംഗ് ഹൃദയാഘാതമോ മരണമോ കുറയ്ക്കുന്നു എന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ലന്ന് ഡോ.റോയ് പറയുന്നു. രോഗികള്‍ക്ക് ഉചിതമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും അപകടസാധ്യത ഘടകങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറയുന്നു.
കൂടുതല്‍ സ്കാനുകള്‍ വേണമെന്ന് പറയുന്നതതിന് പകരം സാധാരണവും എന്നാല്‍ പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ഹൃദയ സംബന്ധമായ അപകടസാധ്യതകള്ക്കായുള്ള സ്ക്രീനിംഗില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഡോ. റോയ് വിശ്വസിക്കുന്നത്. ‘നമ്മള് കൂടുതല്‍ സിടി സ്കാനുകള്‍ നടത്തരുത്, മറിച്ച് ലളിതമായ അപകടസാധ്യത ഘടകങ്ങള്‍ക്കായി കൂടുതല്‍ സ്ക്രീന്‍ ചെയ്യണം.’അദ്ദേഹം വ്യക്തമാക്കി.
സാങ്കേതികവിദ്യ സഹായകമാകുന്നത് എപ്പോഴാണ്
‘AI ആപ്പുകള്‍ ഇപ്പോള്‍ ഹൃദയാഘാതം നിര്‍ണ്ണയിക്കുന്നു. അക്യൂട്ട് ഹൃദയാഘാതമുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താന്‍ ഈ സാങ്കേതിക വിദ്യ ഇസിജികളില് ഉള്‍പ്പെടുത്താം. അവയില്‍ ചിലത് ഡോക്ടര്‍മാരെക്കാളും കാര്ഡിയോളജിസ്റ്റുകളെക്കാളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.” AI ഒരു പ്രാരംഭ വിലയിരുത്തല്‍ നല്കുമ്പോള് ഒരു ടെക്നീഷ്യന് ഒരു ഇസിജി അല്ലെങ്കില്‍ എക്കോകാര്‍ഡിയോഗ്രാം നടത്താന്‍ കഴിയും. ഇത് ഡോക്ടര്‍മാര്‍ക്ക് അടിയന്തിര കേസുകള്‍ക്ക് മുന്‍ഗണന നല്‍കാനും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും സഹായിക്കുന്നു.
