‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി
കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച സർക്കാർ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നും അതിനാൽ ഇത് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കൊച്ചി സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ് ഹർജി സമർപ്പിച്ചത്.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ലിംഗാടിസ്ഥാനത്തിലുള്ള വേർതിരിവാണ് സർക്കാർ നടത്തുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശമായ പതിനാല്, പതിനഞ്ച് അനുച്ഛേദങ്ങളുടെ ലംഘനമാണ് ഈ പദ്ധതിയെന്നും ഹർജിക്കാരൻ പറയുന്നു. വരുമാനപരിധി പോലുള്ള യാതൊരു മാനദണ്ഡങ്ങളും നോക്കാതെ, സ്ത്രീയായതുകൊണ്ട് മാത്രം സബ്‌സിഡി നൽകുന്നത് പുരുഷന്മാരോടുള്ള വിവേചനമാണെന്നും ഹർജിയിലുണ്ട്.
പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്ആർടിസിക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കാൻ സർക്കാർ എണ്ണൂറു കോടിയോളം രൂപ നൽകുന്നുണ്ട്. ഇത്രയും തുക നൽകുന്നതിന്റെ നിയമപരമായ സാധുതയും ഹർജിയിലൂടെ ചോദ്യംചെയ്യുന്നുണ്ട്. സർക്കാരിനെ എതിർകക്ഷിയാക്കിയാണ് നിലവിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് പദ്ധതിയുടെ ഉദ്ഘാടനം നടന്നതിന് തൊട്ടുപിന്നാലെയാണ് കോടതിയിൽ ഹർജി എത്തിയത്.
കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാപദ്ധതിയായ പ്രിയദർശിനിക്ക് ഇന്നാണ് തുടക്കമായത്. പദ്ധതിയിലെ ആദ്യ യാത്രാടിക്കറ്റുകൾ ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ, മന്ത്രി കെ.എ. തുളസി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കൈമാറി. ഫ്ലാഗ് ഓഫിന് പിന്നാലെ പദ്ധതിയിലെ ആദ്യ സൗജന്യ യാത്രാ ബസിൽ മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും ജനപ്രതിനിധികളും യാത്രചെയ്തു.
