വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കേസ്; വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി പൊലീസ് റിപ്പോർട്ട്

Share our post

കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കേസില്‍ പിന്തിരിഞ്ഞ് പൊലീസ്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇന്നലെയാണ് അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള വധശ്രമം, ആയുധം ഉപയോഗിച്ചുള്ള അക്രമം തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ഒഴിവാക്കി. വിശദമായ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസ് രാഷ്ട്രീയപ്രേരിതമെന്ന് തെളിഞ്ഞെന്ന് കെഎസ്‌യു പ്രതികരിച്ചു. വീണാ ജോര്‍ജ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് കേസില്‍ ജയിലില്‍ കിടന്ന കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ആവശ്യപ്പെട്ടു.

കരിങ്കൊടി പ്രതിഷേധത്തിനിടെ മുന്‍ മന്ത്രി വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പുനഃരന്വേഷണം വേണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടിരുന്നു. വ്യാജ പരാതി നല്‍കിയ വീണാ ജോര്‍ജിന്റെ ഗണ്‍മാനെതിരെ നടപടി സ്വീകരിക്കണം എന്നായിരുന്നു ആവശ്യം.

ഫെബ്രുവരി 25-നായിരുന്നു വീണാ ജോര്‍ജ്ജിനെതിരെ കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ചായിരുന്നു സംഭവം.

മന്ത്രിയായിരുന്ന വീണാ ജോര്‍ജിനെ അപായപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള നീക്കമെന്നാണ് സിപിഐഎം നേതാക്കള്‍ ഇതില്‍ പ്രതികരിച്ചത്. വീണാ ജോര്‍ജിനെ മാരക ആയുധവുമായി ആക്രമിച്ചെന്നായിരുന്നു എഫ്ഐആര്‍. കേസില്‍ അതുല്‍ എംസി, അക്ഷയ് മാട്ടൂല്‍, ബിതുല്‍ ബാലന്‍, മുബാസ് സി അച്ച്, അഹമ്മദ് യാസീന്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. നിലവില്‍ ഇവര്‍ ജാമ്യത്തിലാണ്. കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം അനുവദിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!