എഴുതാൻ വൈകിയ രണ്ടാം ക്ലാസുകാരനെ മർദിച്ചു; അധ്യാപകനെതിരെ കേസ്
കണ്ണൂർ : മട്ടന്നൂരിൽ രണ്ടാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസ്. പട്ടാന്നൂർ യുപി സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. അധ്യാപകനായ വിപിനെതിരെയാണ് മട്ടന്നൂർ പൊലീസ് കേസെടുത്തത്. ഈ മാസം 16 നാണ് സംഭവം. ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകിയതിന് അധ്യാപകൻ കൈ കൊണ്ട് മുതുക് ഭാഗത്ത് മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
പുറംവേദനയെ തുടർന്ന് വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ വീട്ടിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. ഇന്നലെയാണ് കുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്.
