എപ്പോൾ വിളിച്ചാലും ഹാജരാകണം; രക്ഷാപ്രവർത്തനക്കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. അതേസമയം പ്രത്യേക അന്വേഷണ സംഘം ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എപ്പോൾ ആവശ്യപ്പെട്ടാലും വീണ്ടും ഹാജരാകണമെന്ന നോട്ടീസ് നൽകി ഇവരെ വിട്ടയച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാസേനയിലെ അംഗങ്ങളായ എ.സന്ദീപ്, വി.വി.വിപിൻ, ആർ. അരുൺ, ഷൈജു എന്നിവരെയാണ് എസ്ഐടി വിശദമായി ചോദ്യം ചെയ്തത്. മൂന്ന് ദിവസങ്ങളിലായി ഇവരെ ഒന്നിച്ച് ഇരുത്തിയും ഒറ്റയ്ക്കുമാണ് അന്വേഷണസംഘം മൊഴിയെടുത്തത്.
ചോദ്യം ചെയ്യലിനോട് തങ്ങൾ പൂർണമായും സഹകരിച്ചുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സംഭവദിവസത്തെ യഥാർത്ഥ വസ്തുതകളും സത്യങ്ങളും എല്ലാം അന്വേഷണ സംഘത്തോട് തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ വിവര ശേഖരണത്തിന് ശേഷം മാത്രം അറസ്റ്റ് രേഖപ്പെടുത്തിയാൽ മതിയെന്നാണ് എസ്ഐടി തീരുമാനം.
