ആവേശം വാനോളം ഇനി ഉറക്കമില്ലാ രാത്രികൾ
കണ്ണൂർ: ലോകം കാൽപ്പന്തിന്റെ മാന്ത്രിക ചുവടിലേക്ക് കണ്ണുതുറക്കുമ്പോൾ നാട്ടിൽ ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകുകയാണ്. ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, ബ്രസീൽ, അർജന്റീന, പോർച്ചുഗൽ, സ്പെയ്ൻ ആരാധകരെല്ലാം ഇനി കാൽപ്പന്ത് പോരാട്ടം കാണുക ഉറക്കമിളിച്ചും, ഉറക്കമുണർന്നുമാണ്. നാട്ടിലെ വിവിധ ക്ലബ്ലുകൾ ഫിഫ വേൾഡ് കപ്പ് കാണാൻ മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. വലിയ സ്ക്രീനുകളും, കസേരകളും ഒരുക്കിയാണ് ഇത്തവണ നാട്ടിലെ വിവിധ ക്ലബുകൾ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുള്ളത്. കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തിലാണ്.
പ്രാദേശിക സെവൻസ് ടൂർണമെന്റുകളുടെ ആവേശം നെഞ്ചിലേറ്റുന്നവരാണ് കണ്ണൂരിലെ ഓരോ ഫുട്ബാൾ ആരാധകനും. നാട്ടിലെ കളി മൈതാനങ്ങളേക്കാൾ വലിയ ആവേശത്തിലാണ് ഫുട്ബാൾ ഗ്രാമങ്ങൾ. ഇനി ഒരോദിവസവും ഉണരുക പോരാട്ടങ്ങളുടെയും വീര്യങ്ങളുടെയും കഥ പറഞ്ഞ്.
ഇതിഹാസ ഭൂമികയായ കണ്ണൂരും ഫുട്ബാൾ ആവേശമുള്ള തലശ്ശേരിയും ഇപ്പോൾ പ്രിയപ്പെട്ട ടീമുകളുടെ പതാകകളാലും പ്രമുഖ കളിക്കാരുടെ കട്ടൗട്ടുകളാലും അലംകൃതമാണ്. കവലകളിലും ക്ലബ് പരിസരങ്ങളിലും മത്സരങ്ങൾ തത്സമയം കാണാൻ കൂറ്റൻ എൽ.ഇ.ഡി. സ്ക്രീനുകളും സജ്ജമായിട്ടുണ്ട്. പലരും ഇഷ്ടടീമുകളുടെ ജേഴ്സികളും വാങ്ങി കളി കാണാനുള്ള തയ്യാറെടുപ്പിലാണ്.
അർദ്ധരാത്രിയിലും കളിയാവേശം
അമേരിക്കയിലെ സമയക്രമം അനുസരിച്ച് മത്സരങ്ങൾ നടക്കുന്നതിനാൽ ഭൂരിഭാഗം കളിസമയങ്ങളും നമ്മുടെ നാട്ടിലെ അർധരാത്രിക്കുശേഷമോ പുലർച്ചെയോ ആണ്. കനത്ത മഴയുള്ള സാഹചര്യങ്ങളൊന്നും വകവയ്ക്കാതെ ഒരോ ആരാധകനും കൂട്ടമായിരുന്ന് കളി കാണാൻ എത്തും. മഴയോ സമയമോ കണ്ണൂരിലെ ഫുട്ബാൾ പ്രേമികൾക്ക് യാതൊരു തടസവുമാകില്ല. രാത്രിമുഴുവൻ ചായയും കടിയുമൊരുക്കി ക്ലബുകളിൽ ഒരുമിച്ചിരുന്നു കളികാണാനുള്ള ഒരുക്കങ്ങളിലാണ് നാട്.
നാട്ടിലെ ചായക്കടകളും
ആവേശങ്ങളുടെയും പോരാട്ടങ്ങളുടെയും വാദങ്ങളുടെയും കഥപറയുന്ന വേദിയായി ഒരോ ചായക്കടയും ഇനി മാറും. ലോക കപ്പ് ഫുട്ബാളിന് തുടക്കം കുറിക്കുന്നതോടെ നാട്ടിലെ ഹോട്ടലുകൾ ആരാധകരുടെ വിശപ്പടക്കാൻ അർദ്ധരാത്രിയിലും പ്രവർത്തിക്കും.
പ്രധാന ടീമുകളുടെ ആദ്യ മത്സര സമയം
ജർമ്മനി X ക്യുറസാവോ
ജൂൺ 14 രാത്രി 10.30
ബ്രസീൽ X മൊറോക്കോ
14 പുലർച്ചെ 3.30
സ്പെയിൻ X കേപ് വെർഡെ
15 രാത്രി 9.30
ഫ്രാൻസ് X സെനഗൽ
17 പുലർച്ചെ 12.30
അർജന്റീന X അൾജീരിയ
17 രാവിലെ 6.30
പോർച്ചുഗൽ കോംഗോ
17രാത്രി 10.30
ഇംഗ്ലണ്ട്ക്രൊയേഷ്യ
18 പുലർച്ചെ 1.30
