‘നിങ്ങളുടെ മുന്നിലിരിക്കുന്നത് ആരോഗ്യമന്ത്രിയാണ്, പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞത് ഈ സീറ്റിന് ബാധകമല്ല’
കോഴിക്കോട്: നിപയെക്കുറിച്ചുള്ള മുന്‍ പരാമര്‍ശം വീണ്ടും ചര്‍ച്ചയായതോടെ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്. നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് ആരോഗ്യമന്ത്രിയാണെന്നും പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞത് ഈ സീറ്റിന് ബാധകമല്ലെന്നും കെ മുരളീധരന് പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചതോടെയാണ് കെ മുരളീധരന്റെ 2021ലെ പ്രസംഗം ചര്‍ച്ചയാകുന്നത്. എരണംകെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും എന്നായിരുന്നു കെ മുരളീധരന് പറഞ്ഞത്.
‘എരണം കെട്ടവന് നാട് ഭരിച്ചാല്‍ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍. വവ്വാല് ആണത്രെ നിപ പരത്തുന്നത്. കെ കരുണാകരനും എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും നാട് ഭരിച്ചകാലത്ത് വവ്വാല് ഉണ്ടായിരുന്നില്ലേ ഈ നാട്ടില്‍. ഭരിക്കുന്നവന് ശരിയല്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ രോഗം പരക്കാന്‍ കാരണം’, എന്നായിരുന്നു കെ മുരളീധരന് അന്ന് പറഞ്ഞത്.
കെ മുരളീധരന്റെ ഈ വാക്കുകള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രസംഗത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യമന്ത്രി കെ മുരളീധരന് നടത്തിയ പ്രസംഗം ഇന്ന് പലരും അയച്ചുതന്നു. അതിനെക്കുറിച്ചൊന്നും ഇവിടെ എഴുതുന്നില്ല. ശരിതെറ്റുകള്‍ കാലം തെളിയിക്കട്ടെ എന്നായിരുന്നും വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചത്.
വീണാ ജോര്‍ജിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം-
സംസ്ഥാനത്ത് നിപ രോഗം സ്ഥിരീകരിച്ചിരിക്കുന്നു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ.മുരളീധരൻ നടത്തിയ പ്രസംഗം ഇന്ന് പലരും അയച്ചു തന്നു. അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ല .ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ . രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം . അതിന് ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഇടതുപക്ഷസമീപനം .
കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബിയോളജി ലാബിൽ നടത്തിയ RTPCR പരിശോധനയിലാണ് നിപരോഗം സ്ഥിരീകരിച്ചത് . രോഗിക്ക് കൃത്യമായ ചികിത്സ നൽകുന്നതിനൊപ്പം രോഗവ്യാപനം ഇല്ല എന്നുറപ്പാക്കാനും രോഗപ്രതിരോധത്തിനും നടപടികൾ സ്വീകരിക്കണം . അനുഭവങ്ങങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ശാസ്ത്രീയമായി നാം ചിട്ടപ്പെടുത്തിയ ചികിത്സ പ്രോട്ടോക്കോളും രോഗപ്രതിരോധ ഗൈഡ്ലൈനും കേരളത്തിനുണ്ട് . NIV പൂനെയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നതിനു മുൻപ് തന്നെ നമ്മുടെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിര തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ട് .
ഷിഗെല്ല രോഗം സംസ്ഥാനത്ത് പടരുന്ന സാഹചര്യവും അതീവ ഗൗരവത്തോടെ കാണ്ടേണ്ടതുണ്ട് . ആദ്യമായിട്ടാണ് ഇത്രയുമധികം ഷിഗെല്ല കേസുകൾ കേരളത്തിൽ ഉണ്ടാകുന്നത് . കുഞ്ഞുങ്ങൾ , പ്രായമുള്ളവർ , മറ്റു രോഗങ്ങളുള്ളവർ എന്നിവരിൽ ഷിഗെല്ല ഗുരുതരമാകും . രോഗത്തിന്റെ സാമൂഹിക വ്യാപനം കൂടുതൽ ഉണ്ടാകാതിരിക്കാൻ നടപടികൾ കൈക്കൊള്ളണം .
