2029 ലോക്സഭാ തെരഞ്ഞെടുപ്പ്: പോളിങ് സ്റ്റേഷനുകളുടെ എണ്ണം 15.38 ലക്ഷമായി ഉയർത്തും; പുതിയ ഇവിഎമ്മുകൾ വാങ്ങാനും സാധ്യത
ന്യൂഡൽഹി: 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനായി രാജ്യത്തെ പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിൽ വർധനവ് വരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്താകെ 10.52 ലക്ഷം പോളിങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. 2029ൽ ഇത് ഏകദേശം 15.38 ലക്ഷമായി ഉയർന്നേക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആർടിഐ മറുപടിയിൽ വ്യക്തമാകുന്നത്. ഏകദേശം 46% വർധനവ് ഇതോടെ ഉണ്ടാകും. അതോടൊപ്പം പുതിയ പോളിങ് സ്റ്റേഷനുകൾക്കുള്ള ആവശ്യകത കണക്കിലെടുത്ത് പുതിയ ഇവിഎമ്മുകൾ വാങ്ങാനും പദ്ധതിയുണ്ട്. 2029ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി 3.57 ലക്ഷം ബാലറ്റ് യൂണിറ്റുകളും 1.25 ലക്ഷം കൺട്രോൾ യൂണിറ്റുകളും വാങ്ങാനാണ് പദ്ധതിയിടുന്നത്. ഇതിനായി 486 കോടി രൂപ ചിലവ് വരുമെന്നാണ് വിലയിരുത്തൽ.
നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശം ഏകദേശം 30.48 ലക്ഷം ബാലറ്റ് യൂണിറ്റുകളും 21.92 ലക്ഷം കൺട്രോൾ യൂണിറ്റുകളുമുണ്ട്. ഇതിൽ കാലപ്പഴക്കം ഉൾപ്പെടെയുള്ള കാരണങ്ങളാൽ 3.57 ലക്ഷം ബാലറ്റ് യൂണിറ്റുകളും 1.25 ലക്ഷം കൺട്രോൾ യൂണിറ്റുകളും ഒഴിവാക്കാനും പദ്ധതിയുണ്ട്. ഒഴിവാക്കുന്ന യൂണിറ്റുകൾക്ക് പകരമായാണ് പുതിയവ വാങ്ങുന്നത്.
നിലവിലുള്ള ഇവിഎം ശേഖരവും പുതിയതായി വാങ്ങുന്ന യൂണിറ്റുകളും ഉപയോഗിച്ചായിരിക്കും 2029ലെ തെരഞ്ഞെടുപ്പ് നടത്തുക. അതേസമയം, മണ്ഡല പുനർനിർണയ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട നീക്കങ്ങളാണോ പോളിങ് ബൂത്തുകളുടെ എണ്ണം ഒറ്റയടിക്ക് കൂട്ടുന്നതിന് പിന്നിലെന്നാണ് പ്രതിപക്ഷത്തിന്റെ സംശയം. മുൻകാല തെരഞ്ഞെടുപ്പുകളിൽ ഇവിഎമ്മുകളുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന പരാതികളുടെ പശ്ചാത്തലത്തിൽ, ബൂത്തുകളുടെയും മെഷീനുകളുടെയും വർദ്ധനവിനെക്കുറിച്ച് വ്യക്തത വരുത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
