എൻഎച്ച് 66ൽ ഇരുവശത്തേക്ക് ടോൾ 6000 രൂപ!; തിരുവനന്തപുരം–കാസർകോട് യാത്ര: ടോൾ 3000 രൂപ?
കണ്ണൂർ : ദേശീയപാത 66 (എൻഎച്ച് 66) നിർമാണം പൂർത്തിയാകുമ്പോൾ കാറിൽ കാസർകോട്ടുനിന്നു തിരുവനന്തപുരം വരെ പോയിവരാൻ 6000 രൂപയോളം നൽകേണ്ടി വരും. 2024ലെ കണക്കനുസരിച്ച് കാസർകോട്– തിരുവനന്തപുരം റൂട്ടിൽ 11 ടോൾ പ്ലാസകളിലായി ആകെ 1650 രൂപയാണ് ഒരു ഭാഗത്തേക്കു മാത്രം ടോൾ നൽകേണ്ടത്. 2 ടോൾ പ്ലാസകൾകൂടി അധികം നിർമിക്കുന്നതിനു പുറമേ, ആകെ ടോൾനിരക്ക് 3000 രൂപ വരെയായി ഉയർത്തുമെന്നാണ് എൻഎച്ച് അധികൃതർ ഇപ്പോൾ നൽകുന്ന വിവരം. ഇരുവശത്തേക്കുമുള്ള കാർയാത്രയ്ക്ക് 6000 രൂപയിലധികം ടോൾ ഇനത്തിൽ മാത്രം നൽകേണ്ടി വരും.
ഓരോ റീച്ചിലെയും നിർമാണരീതിയും ചെലവും അടിസ്ഥാനമാക്കി ടോൾ നിശ്ചയിക്കാനാണു തീരുമാനിച്ചിരുന്നതെങ്കിലും നിർമാണം നീളുന്നതും ചിലയിടങ്ങളിൽ നിർമാണരീതിയിൽ വന്ന മാറ്റങ്ങളും കാരണം നിർമാണച്ചെലവു വർധിച്ചെന്നാണ് എൻഎച്ച് അതോറിറ്റിയുടെ വാദം. ശരാശരി 60 കിലോമീറ്റർ ഇടവിട്ടാണു ടോൾ ബൂത്തുകൾ ഉണ്ടാവുക. നിർമാണരീതിയും റീച്ചുകളും അടിസ്ഥാനമാക്കി ഇതുമാറാം. ഉയരപ്പാത, വയഡക്ട്, തുരങ്കം തുടങ്ങിയവ ഉൾപ്പെടുന്നുണ്ടെങ്കിൽ നിരക്കു കൂടും. സാധാരണ നിരക്കിന്റെ പത്തിരട്ടിയാണ് ഈടാക്കുക.
നിലവിൽ 585 രൂപ
∙ നിലവിൽ 5 ടോൾ ബൂത്തുകളുണ്ട്. ഇവ കടക്കാൻ ഒരു കാറിനു നിലവിൽ ഒരു ദിശയിലേക്കു മാത്രം 585 രൂപ ഈടാക്കുന്നു.
നിരക്ക് ഇങ്ങനെ
∙ കൊളശ്ശേരി (കണ്ണൂർ) – 80
∙ കുമ്പളം (എറണാകുളം) – 50
∙ തിരുവല്ലം (തിരുവനന്തപുരം) – 160
∙ വെട്ടിച്ചിറ (മലപ്പുറം) – 160
∙ ഒളവണ്ണ (കോഴിക്കോട്) – 135
നിർമാണത്തിലിരിക്കുന്നവ
∙ ചാലിങ്കാൽ (കാസർകോട്)
∙ കല്യാശ്ശേരി (കണ്ണൂർ)
∙ അഴിയൂർ (കോഴിക്കോട്)
∙ നാട്ടിക (തൃശൂർ)
∙ എരമല്ലൂർ – ഉയരപ്പാത (ആലപ്പുഴ)
∙ കൃപാസനം ജംക്‌ഷൻ (ആലപ്പുഴ)
∙ ഓച്ചിറ (കൊല്ലം)
∙ കല്ലുവാതുക്കൽ (കൊല്ലം)
