ഓപ്പറേഷൻ മഖ്‌ന വൺ,പുലി ദൗത്യങ്ങൾ പാതിവഴിയിൽ; വനം വകുപ്പിനെതിരെ മലയോരം
കണ്ണൂർ : വനാതിർത്തി പിന്നിട്ട് വന്യ മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഭീതിയിലായ മലയോരഗ്രാമങ്ങളെ സമാധാനിപ്പിക്കാൻ പാടുപെട്ട് വനംവകുപ്പ്. ആറളം ഫാമിലെ ആളെക്കൊല്ലിയായ മഖ്ന വൺ എന്ന മോഴയാനയേയും ചെങ്ങളായി മേഖലയെ ഭീതിയിലാഴ്ത്തിയ പുലിയേയും പിടികൂടി ഉൾവനത്തിലേക്ക് അയക്കുന്ന ദൗത്യങ്ങൾ എങ്ങുമെത്താതെ നിൽക്കുന്നതാണ് ജനരോഷമുയരുന്നതിന്റെ പിന്നിൽ
ഫാമിലും പുനരധിവാസ മേഖലയിലുമായി ഭീഷണിയായി നിലനിൽക്കുന്ന കണ്ണൂർ മഖ്‌ന വൺ (കെ.എം. 1) മോഴയാനയെ തളയ്ക്കാൻ ഈ ആഴ്ച വീണ്ടും രംഗത്തേക്കിറങ്ങുമെന്ന് വനംവകുപ്പ് അധികൃതർ പറയുന്നുണ്ടെങ്കിലും ജനങ്ങളിൽ ഭീതി നിലനിൽക്കുകയാണ്. കഴിഞ്ഞ മാസം 27നാണ് ഈ മോഴയാനയെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽ വിടാൻ വനംവകുപ്പ് ഉത്തരവിറക്കിയത്. മഴക്കെടുതിയും, ഓണാഘോഷവും കാരണം ഓപ്പറേഷൻ കണ്ണൂർ മഖ്‌ന ദൗത്യം വൈകുകയായിരുന്നു. കാലാവസ്ഥ അനുകൂലമാകുന്നതോടെ ദൗത്യം വീണ്ടും ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്.
മഖ്ന വണ്ണിനെ മയക്കുവെടിവച്ച് പിടികൂടി വയനാട് മുത്തങ്ങയിൽ വനം വകുപ്പ് നിയന്ത്രണത്തിൽ നിരീക്ഷിക്കാനുള്ള ആനക്കൊട്ടിൽ നിർമ്മാണം പൂർത്തിയാവുകയാണ്. കൊട്ടിൽ ഒരുങ്ങുന്നതോടെ മഖ്നയെ വരുതിയിലാക്കാനുള്ള കുങ്കിയാനകളെ വയനാട്ടിൽ നിന്ന് ആറളത്തെത്തിക്കും. മയക്കുവെടിക്ക് മുമ്പ് മോഴയെ നിരീക്ഷിക്കാൻ പ്രത്യേക സംഘം നേരത്തെ ആറളത്ത് ക്യാമ്പ് ചെയ്‌തെങ്കിലും കണ്ടുകിട്ടിയില്ല.
