450 കോടിയുടെ ശബരിമല റോഡ് പാക്കേജ്: നവംബറിനു മുൻപ് പണി തീർക്കും; വീഴ്ചവരുത്തുന്നവർക്കെതിരേ നടപടി
തിരുവനന്തപുരം: ശബരിമല തീർഥാടനം ആരംഭിക്കുംമുൻപ് റോഡുവികസന ജോലികൾ പൂർത്തിയാക്കാൻ നാലുഘട്ട കർമപദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്. 450 കോടിയുടെ സമഗ്ര പാക്കേജിന്റെ ഭാഗമായുള്ള പ്രവൃത്തികൾ ജൂലായ് മുതൽ നവംബർ ആദ്യംവരെ ഘട്ടംഘട്ടമായി പൂർത്തിയാക്കും. മണ്ഡല-മകരവിളക്ക് സീസൺ തുടങ്ങും മുൻപ് മുഴുവൻ ജോലികളും തീർക്കുമെന്ന് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. സമയബദ്ധമായി നിർമാണം പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതി നടപ്പാക്കൽ
ജൂലായ്-ഓഗസ്റ്റ്
പുതിയപദ്ധതികൾ തയ്യാറാക്കും. മുൻവർഷങ്ങളിലെ പൂർത്തിയാകാത്ത പ്രവൃത്തികളുടെ പട്ടിക തയ്യാറാക്കും. ഭരണാനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കും. പൊതുമരാമത്ത് വകുപ്പ്, ദേശീയപാതാ അതോറിറ്റി, ജല അതോറിറ്റി എന്നിവയുടെ സംയുക്തയോഗവും എം.എൽ.എ.മാരുടെ പ്രത്യേകയോഗവും.
ഓഗസ്റ്റ്-സെപ്റ്റംബർ
മുൻഗണനാ പ്രവൃത്തികൾക്ക് ഊന്നൽ. കഴിഞ്ഞ വർഷങ്ങളിലെ ബാക്കി ജോലികൾ പൂർത്തിയാക്കും. റോഡ് സുരക്ഷയ്ക്ക് മാറ്റിവെച്ച 15 കോടിയുടെ പദ്ധതികൾ നടപ്പാക്കും. അപകടസാധ്യതയുള്ള ഭാഗങ്ങളിൽ ക്രാഷ് ബാരിയർ, സ്പീഡ് ബ്രേക്കർ, റിഫ്ളക്ടർ, സൈൻബോർഡ് എന്നിവ സ്ഥാപിക്കും.
സെപ്റ്റംബർ-ഒക്ടോബർ
പ്രധാന തീർഥാടനപാതകളിൽ ബി.എം.ബി.സി./ബി.സി. ഉപരിതല പ്രവൃത്തികളും ഓവുചാൽ സംവിധാനങ്ങളും ഒരുക്കും. ജലജീവൻ മിഷൻ പ്രവൃത്തികളെത്തുടർന്ന് തകർന്ന റോഡുകൾ പുനരുദ്ധരിക്കും. റസ്റ്റ് ഹൗസുകളുടെ നവീകരണം പൂർത്തിയാക്കും. ഒക്ടോബർ അവസാനവും നവംബർ ആദ്യവുമായി ഗുണനിലവാര പരിശോധനയും സുരക്ഷാ ക്രമീകരണ വിലയിരുത്തലും നടത്തി എല്ലാ പ്രവൃത്തികളും പൂർത്തിയാക്കും.
