കര, കടൽ, ആകാശ മാർഗങ്ങളിലൂടെ കേരളത്തിലേക്ക് ലഹരി എത്തുന്നു; ഓപ്പറേഷൻ തൂഫാൻ തുടരും: ചെന്നിത്തല

Share our post

കോട്ടയം: മയക്കുമരുന്നു മാഫിയ കേരളത്തെ വരിഞ്ഞു മുറുക്കുകയാണെന്ന തിരിച്ചറിവിൽ നിന്നാണ് ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ‘ഓപ്പറേഷൻ തൂഫാൻ – ദ നാർകോ ഹണ്ടി’ന്റെ ഭാഗമായി പാലാ ചാവറ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ലഹരി വിരുദ്ധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരി മാഫിയയുടെ വേരറുക്കുന്നതിന് ശക്തമായ നടപടികളുമായി മുന്നോട്ടു പോകും. കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും കേരളത്തിലേക്ക് ലഹരി എത്തുന്നുണ്ട്. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചിട്ട് ബുധനാഴ്ച 50 ദിവസം തികയുകയാണ്. ഇതിനകം 7600 ലധികം പേരെ അറസ്റ്റ് ചെയ്തു. 6500 ലധികം കേസുകൾ എടുത്തു. മയക്കുമരുന്നിനടിമകളായ ഒട്ടേറെപ്പേരെ ചികിത്സയ്ക്ക് വിധേയരാക്കി. അദ്ദേഹം പറഞ്ഞു.

സ്‌കൂൾ അങ്കണത്തിൽ ആഭ്യന്തര മന്ത്രി ഓപ്പറേഷൻ തൂഫാൻ പതാക ഉയർത്തി. ജലവിഭവ- ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഏറ്റവും അനിവാര്യമായ ഇടപെടലായാണ് ജനങ്ങൾ ഓപ്പറേഷൻ തൂഫാനെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാണി സി. കാപ്പൻ എംഎൽഎ അധ്യക്ഷനായി.

നാട്ടകം സുരേഷ് എംഎൽഎ, ജില്ലാ പോലീസ് മേധാവി സാബു മാത്യു, ചാവറ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട്, അഡ്വ. ഫിൽ സൺ മാത്യൂസ്, അഡ്വ. ബിജു പുന്നത്താനം, ഫാ. പോൾസൺ ജോസഫ്, ഫാ. ജോബി അലക്‌സ്. സിബി പുത്തേട്ട് എന്നിവർ പ്രസംഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!