കാസർകോട് കരയ്ക്കടിഞ്ഞ മൃതദേഹത്തിൽ മുറിവുകളും തുന്നലുകളും; മുൻപ് പോസ്റ്റ്മോർട്ടം ചെയ്തതെന്ന് സൂചന
കാസർകോട്: നെല്ലിക്കുന്ന് തീരത്ത് തലയില്ലാത്ത നിലയിൽ പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തിൽ ദുരൂഹത ഏറുന്നു. മൃതദേഹം മുൻപ് മറ്റെവിടെയോവെച്ച് പോസ്റ്റ്മോർട്ടം നടപടികൾക്ക് വിധേയമാക്കിയതാണെന്നാണ് വ്യക്തമാകുന്നത്.
നേരത്തെ ഇൻക്വസ്റ്റ് നടപടികൾക്കിടെ ശരീരത്തിൽ നെഞ്ചിലും വയറിലും അസാധാരണമായ മുറിവുകളും തുന്നലുകളും കണ്ടെത്തിയിരുന്നു. പിന്നീട് പരിയാരം മെഡിക്കൽ കോളേജിൽവെച്ച് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ്, ഇത് മുൻപ് പോസ്റ്റ്മോർട്ടം നടപടികളുടെ ഭാഗമായി ശസ്ത്രക്രിയ ചെയ്തതാണെന്ന് വ്യക്തമായത്. എന്നാൽ, ഈ പോസ്റ്റ്മോർട്ടം കേരളത്തിൽ നടത്തിയതാകാൻ സാധ്യതയില്ലെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.
തലയില്ലാത്തതിനാൽ പ്രായവും മറ്റും അനുമാനിക്കാൻ സാധിച്ചിട്ടില്ല. പൂർണമായി ജീർണിച്ച മൃതദേഹത്തിന് ഒരുമാസത്തിലധികം പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ ഡി.എൻ.എ. പരിശോധന നടത്താനും അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനുമാണ് കാസർകോട് ടൗൺ പോലീസിന്റെ തീരുമാനം.
