‘ഫുട്ബോളിൽ ബ്രസിലീന്റെ തോൽവിയും തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തോൽവിയും കാണിക്കുന്നത്…’
തലശ്ശേരി : കാണികളെ മറക്കുന്നത് എല്ലാവർക്കും പാഠമാണെന്നാണു ഫുട്ബോളിൽ ബ്രസിലീന്റെ തോൽവിയും തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തോൽവിയും കാണിക്കുന്നതെന്നു സാഹിത്യകാരൻ എം.മുകുന്ദൻ. ബ്രസീലിന്റെ പരാജയത്തിൽ നമ്മൾ കരഞ്ഞു. ഇടതുപക്ഷം തിരഞ്ഞെടുപ്പിൽ തോറ്റപ്പോഴും നമ്മൾ കരഞ്ഞു. ബ്രസീൽ കളിക്കാർക്കു അമിതമായ സമ്പത്തും പ്രശസ്തിയും ആർഭാടജീവിതവും വന്നപ്പോൾ സ്വന്തം കാണികളെ മറന്നു. അതാണു പരാജയകാരണം. രാഷ്ട്രീയപ്രവർത്തകരെയടക്കം ഞാൻ ഓർമിപ്പിക്കുന്നതു കാണികളെ മറക്കരുത് എന്നാണ്. എനിക്കു ഫുട്ബോളിനോടുള്ള വൈകാരികതയാണ് ഐ.വി.ദാസിനു കമ്മ്യൂണിസത്തോട് ഉണ്ടായിരുന്നത്. ഐ.വി.ദാസിനെപ്പോലെ പത്തു പേരുണ്ടെങ്കിൽ കേരളം മാറിയേനെ– എം.മുകുന്ദൻ പറഞ്ഞു.
ജില്ലാ ലൈബ്രറി കൗൺസിൽ വായനപക്ഷാചരണം ജില്ലാതല സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ദാസിന്റെ ലോകം’ അനുസ്മരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. നിരൂപകൻ ഇ.പി.രാജഗോപാലൻ, കോഴിക്കോട് കേളുവേട്ടൻ പഠന ഗവേഷണകേന്ദ്രം ഡയറക്ടർ കെ.ടി.കുഞ്ഞിക്കണ്ണൻ, ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം പി.കരുണാകരൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഡോ.സുധ അഴീക്കോടൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ, തലശ്ശേരി താലൂക്ക് സെക്രട്ടറി വി.പ്രദീപൻ എന്നിവർ പ്രസംഗിച്ചു. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായന ചാലഞ്ചിൽ മികച്ച പ്രവർത്തനം നടത്തിയ താലൂക്കിലെ 20 വായനശാലകൾക്കുള്ള അനുമോദനം എം.മുകുന്ദൻ നിർവഹിച്ചു.
