അൻസിബയെ ജിഹാദിയെന്ന് വിളിച്ചു, ലെെംഗിക പരാമർശങ്ങൾ നടത്തി; ടിനി ടോമിനെതിരായ എഫ്ഐആർ വിവരങ്ങൾ പുറത്ത്

Share our post

കൊച്ചി: ടിനി ടോമിനെതിരായ അൻസിബ ഹസ്സന്റെ പരാതിയിലെ എഫ്ഐആർ വിവരങ്ങൾ പുറത്ത്. അൻസിബ ജിഹാദിയെന്നും മതതീവ്രവാദിയെന്നും പ്രചരിപ്പിക്കാൻ ടിനി ടോം ശ്രമിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. അൻസിബയ്ക്കെതിരെ പരസ്യമായി അശ്ലീല-ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും എഫ്ഐആറിലുണ്ട്. ടിനി ടോം അൻസിബയെ ജിഹാദിയെന്ന് വിളിച്ചത് തമാശയ്ക്കാണെന്ന കടവന്ത്ര പോലീസിന്റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതി ടിനി ടോമിനെതിരെ അന്വേഷണത്തിന് നിർദേശിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 13-ന് കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ അമ്മ കുടുംബയോഗത്തിന്റെ ഭാഗമായി നടന്ന റിഹേഴ്സലിനിടെയാണ് പരാതിക്കിടയായ സംഭവമുണ്ടായത്. ടിനി ടോം അൻസിബയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ലൈംഗികച്ചുവയുള്ള വാക്കുകൾ സംസാരിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിലുള്ള സുപ്രധാന വിവരം. അൻസിബയെ ജിഹാദിയെന്നും മതതീവ്രവാദിയെന്നും ടിനി ടോം വിളിച്ചു. അതിനുപുറമേ അൻസിബ ഇത്തരക്കാരിയാണെന്ന് താരസംഘടനയിലെ മറ്റംഗങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് അൻസിബയുടെ മതപരമായ വ്യക്തിത്വത്തെ വ്രണപ്പെടുത്തിയെന്നും അവർക്ക് മാനഹാനിയും മനോവിഷമവും ഉണ്ടാക്കിയെന്നും FIR-ലുണ്ട്.

കഴിഞ്ഞദിവസമാണ് അൻസിബയുടെ പരാതിയിൽ ടിനിക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്. താരസംഘടനയായ അമ്മയ്ക്കകത്തെ പ്രശ്നങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നും അന്വേഷണത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ബുധനാഴ്ച പ്രതികരിച്ചത്.

നടിയും ‘അമ്മ’ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന നീന കുറുപ്പിന്റെ മൊഴിയാണ് കോടതിയിൽ നിർണായകമായത്. ‘അമ്മ’ ഓഫീസിൽവെച്ച് ടിനി അൻസിബയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് നീന കുറുപ്പ് പോലീസിന് മൊഴി നൽകിയിരുന്നു. ശ്വേതാ മേനോനും ഇതേ കാര്യങ്ങൾ തന്നോട് പറഞ്ഞതായും നീന കുറുപ്പിന്റെ മൊഴിയിലുണ്ടായിരുന്നു.

ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് അൻസിബ പോലീസിൽ പരാതി നൽകിയിരുന്നു. ജിഹാദി എന്ന് വിളിച്ചു, മതപരിവർത്തനം ആരോപിച്ചു എന്നിങ്ങനെയാണ് പരാതിയിൽ പറഞ്ഞിരുന്നത്. പ്രാഥമിക പരിശോധന നടത്തിയ പോലീസ് അൻസിബയുടെയും ടിനി ടോമിന്റെയും മൊഴി രേഖപ്പെടുത്തി. തുടർന്ന് കേസെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി എസിപിക്ക് കടവന്ത്ര പോലീസ് റിപ്പോർട്ട് കൈമാറി. ടിനി ടോമിനെതിരായ അൻസിബയുടെ പരാതി വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു പോലീസ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ നിയമ നടപടികൾ സ്വീകരിക്കാൻ ആവശ്യമായ തെളിവുകളില്ലെന്നായിരുന്നു പോലീസിന്റെ നിഗമനം.

എന്നാൽ പ്രഥമദൃഷ്ട്യാ ടിനി കുറ്റം ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തിയത്. ഹർജിക്കാരിയുടെ വാദങ്ങളിൽ കഴമ്പുണ്ടെന്നും കുറ്റകൃത്യം നടന്നത് കടവന്ത്ര പോലീസ് സ്‌റ്റേഷൻ പരിധിയിൽ അല്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയെങ്കിൽ, എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറുകയായിരുന്നു വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഇതിനുപിന്നാലെയാണ് ടിനിക്കെതിരെ പോലീസ് കേസെടുത്തത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!