മദ്യനികുതി, ആദ്യം മുന്നണിയിൽ ചർച്ച ചെയ്യണമായിരുന്നു; തുറന്നടിച്ച് സുധീരൻ,ചെന്നിത്തലയ്ക്ക് പ്രശംസ

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യംകുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ തുറന്നടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിന് മുമ്പു തന്നെ പാർട്ടി തലത്തിലും മുന്നണി തലത്തിലും ചർച്ച നടത്തുകയായിരുന്നു വേണ്ടതെന്ന് സുധീരൻ പറഞ്ഞു.

വീര്യംകുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട വിഷയം വിവാദമായതിന് പിന്നാലെ യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം വി.ഡി.സതീശൻ നിയമസഭയിൽ പറഞ്ഞത്. എന്നാൽ ഒരു തീരുമാനം നിയമസഭയിൽ തന്നെ മുഖ്യമന്ത്രിക്ക് പറയാമായിരുന്നുവെന്നും സുധീരൻ കൂട്ടിച്ചേർത്തു.

പാർട്ടിയിലും മുന്നണിയിലും വിഷയം നേരത്തെ ചർച്ച ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ഉയർന്ന വിവാദം ഒഴിവാക്കാമായിരുന്നു. മദ്യത്തിന്റെ വ്യാപനവും ഉപയോഗവും കുറയ്ക്കുകയും ലഹരിക്കെതിരെ പോരാട്ടം നടത്തുക എന്നതാണ് നയം. ലഹരിയുടെ വ്യാപനമൂലം കേരളത്തിൽ ഇടക്കാലത്ത് മോശമായ അന്തരീക്ഷം ഉണ്ടായിട്ടുണ്ട്. പിണറായി സർക്കാർ മദ്യവ്യാപനം ശക്തിപ്പെടുത്തിയെന്നും സുധീരൻ പറഞ്ഞു.

മുന്നണിയിൽ വിശദമായ ചർച്ച നടത്തി നയം രൂപീകരിച്ചിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാകുമായിരുന്നില്ല. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി ചർച്ച നടത്തണം. ആ വികാരം ഉൾക്കൊണ്ട് മദ്യവ്യാപനത്തിനെതിരായ പ്രഖ്യാപിത നയം യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിരുന്നു.

ബജറ്റ് പ്രൊപ്പോസൽവെക്കുമ്പോൾ മദ്യവ്യാപനത്തിന് അവസരം ഒരുക്കുന്ന ഒരുതീരുമാനവും പാടില്ലാത്തതാണ്. വിഷയത്തിൽ ചില ഒറ്റപ്പെട്ട ശക്തികളൊഴികെ രംഗത്തെത്തുകയുണ്ടായി. അതിലൊരു തീരുമാനം ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ പറഞ്ഞിരുന്നെങ്കിൽ ഏറ്റവും നന്നാകുമായിരുന്നു. നിർഭാഗ്യവശാൽ സമൂഹത്തിൽ ഉയർന്നുവന്ന ആശങ്കകളും സംശയങ്ങളും അതേപടി നിലനിൽക്കുകയാണ്.

ബജറ്റിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ഫിനാൻസ് ബില്ല് അവതരിപ്പിക്കുമ്പോൾ ഈ പ്രൊപ്പോസൽ ഒഴിവാക്കണം. അതാണ് ഏറ്റവും നല്ല രീതി. സർക്കാരിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കുന്ന ഒരു തീരുമാനവും പാടില്ല. വലിയ ജനപിന്തുണ ലഭിച്ച സർക്കാരാണിത്. ഓരോ തീരുമാനത്തിലും സുതാര്യത നിലനിർത്തി മുന്നോട്ട് പോകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

കരിമണൽ ഖനനത്തിലും മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ സംശയങ്ങളുണ്ടെന്ന് സുധീരൻ വ്യക്തമാക്കി. ‘പിണറായി സർക്കാരിന്റെ തകർച്ചയ്ക്ക് കാരണം ജനവിരുദ്ധ നയങ്ങളാണ്. ആ സ്ഥിതി യുഡിഎഫിന് ഉണ്ടാകാൻ പാടില്ല. എല്ലാ കാര്യങ്ങളും എല്ലാവരുമായി ബന്ധപ്പെട്ട് ആലോചിക്കണം. സർവ്വസമ്മതമായ തീരുമാനമെടുത്ത് മുന്നോട്ട് പോകണം. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് പിണറായി മുഖ്യമന്ത്രിയായിരുന്ന കാലത്തും ഇതുപോലെ തന്നെയാണ് പറഞ്ഞത്. ഖനനമില്ല. സ്വകാര്യമേഖലയ്ക്ക് നൽകില്ല. ഇതൊക്കെ പിണറായിയും പറഞ്ഞിരുന്നു’ സുധീരൻ പറഞ്ഞു.

സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ജനപ്രീതി നഷ്ടപ്പെടാതെ നോക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ട്. വീഴ്ചകളുണ്ടാകുമ്പോൾ പല ആളുകളും തന്നെയാണ് വിളിക്കുന്നതെന്നും സുധീകരൻ കൂട്ടിച്ചേർത്തു.

ഇതിനിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സുധീരൻ പ്രശംസിക്കുകയും ചെയ്തു. മയക്കുമരുന്നിന്റെ കാര്യത്തിൽ ആഭ്യന്തര വകുപ്പ് നന്നായി പ്രവർത്തിക്കുന്നു. പോലീസിനേയും ആഭ്യന്തര മന്ത്രിയേയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!