രജിസ്ട്രേഷൻ റദ്ദായ വാഹനങ്ങൾ നിരത്തിൽ, അപകടങ്ങളുണ്ടാക്കുന്നു; എം.വി.ഡി-യെ കുറ്റപ്പെടുത്തി എ.ജി
തിരുവനന്തപുരം: രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ 91,477 വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയതായും ഇവയുണ്ടാക്കിയ അപകടങ്ങളിൽ 32 ജീവനുകൾ നഷ്ടമായതായും സി.എ.ജി. റിപ്പോർട്ട്. മോട്ടോർവാഹനവകുപ്പിന്റെ അലംഭാവമാണ് എ.ജി. പരിശോധനയിൽ വെളിപ്പെട്ടത്.
സേഫ് കേരള ഉൾപ്പെടെ 85 എൻഫോഴ്സ്മെന്റ് സ്‌ക്വാഡുകൾ രാവും പകലും പരിശോധനയ്ക്കുണ്ടെങ്കിലും രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നത് തടയാൻ കഴിയുന്നില്ല. 2023-24 ൽ രജിസ്ട്രേഷൻ ഇല്ലാത്ത 344 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.
വാഹന പരിശോധനയ്ക്ക് ഒൻപത് ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ 37.48 കോടി രൂപ സർക്കാർ അനുവദിച്ചെങ്കിലും രണ്ടെണ്ണം മാത്രമാണ് കുറച്ച് കാലമെങ്കിലും പ്രവർത്തിച്ചത്.
വാഹനങ്ങളിൽ നിന്നും 2.57 കോടി ഹരിത നികുതി പിരിക്കുന്നതിലും വീഴ്ച സംഭവിച്ചു. ഓൺലൈൻ ടാക്സി സേവനങ്ങൾക്കുള്ള അഗ്രഗേറ്റർ ലൈസൻസ് നൽകുന്നതിൽ വീഴ്ചവരുത്തിയത് വഴി 2.35 കോടി രൂപയുടെ നഷ്ടമുണ്ടായി. 47 സ്ഥാപനങ്ങൾ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചത്.
ലൈസൻസില്ലാത്ത റെന്റ് എ ക്യാബുകളുടെ പ്രവർത്തനം തടയാനും കഴിഞ്ഞില്ല. ജി.എസ്.ടി. രേഖകൾ പ്രകാരം പ്രവർത്തിച്ചിരുന്ന 461 സ്ഥാപനങ്ങളും എം.വി.ഡി. ലൈസൻസ് നേടിയിരുന്നില്ല. ഫിറ്റ്നസ് ഇല്ലാതെ ഓടിയ വാഹനങ്ങളിൽ നിന്നും കൃത്യമായി പിഴ ഈടാക്കുന്നതിൽ വീഴ്ചവരുത്തിയതുവഴി 12.18 കോടി രൂപയുടെ നഷ്ടവും സർക്കാരിനുണ്ടായി.
