പേരാവൂർ ടൗണിലെ ഓട ശുചീകരണത്തിൽ വിവേചനമെന്ന് കോൺഗ്രസ്
പേരാവൂർ: ടൗണിൽ ദുർഗന്ധം വമിക്കുന്ന ഓടകൾ ശുചീകരിക്കുന്നതിൽ വിവേചനമെന്ന് കോൺഗ്രസ് ആരോപിച്ചു. ഓടകളിലെ മുഴുവൻ സ്ലാബുകളും എടുക്കാതെ പി.ഡബ്ല്യു.ഡി കരാറുകാരൻ പകുതിപ്പണി മാത്രമാണ് നടത്തുന്നതെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും പേരാവൂർ പഞ്ചായത്തംഗവുമായ ജൂബിലി ചാക്കോ ആരോപിച്ചു.
കരാറുകാരൻ ചില കടകളുടെ മുന്നിലെ സ്ലാബുകൾ തുറന്നു നോക്കാത്തതിനാൽ ഓടയിൽ മാലിന്യമെത്തുന്നത് എങ്ങിനെയെന്ന് കണ്ടെത്താൻ സാധിക്കുന്നില്ല. ഓടകൾ പൂർണ്ണമായും ശുചീകരിക്കണമെന്നും അല്ലാത്തപക്ഷം കോൺഗ്രസ് പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും ജൂബിലി ചാക്കോ പറഞ്ഞു.
പൊതുമരാമത്തിൽ നിന്ന് ആർ.സി (റണ്ണിംഗ് കോൺട്രാക്ട്) പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ ഓടകൾ ശുചീകരിക്കാൻ തുടങ്ങിയെങ്കിലും ഭാഗികമായിട്ടാണ് ശുചീകരണം നടത്തുന്നത്. ശുചീകരിച്ചയിടങ്ങളിൽ പോലും മാലിന്യം കെട്ടികിടക്കുന്നുണ്ട്.
