‘പിഎംശ്രീ തുടരാൻ സർക്കാർ നിർബന്ധിതരായി’; പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചെന്ന് മുഖ്യമന്ത്രി

Share our post

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിലവിൽ കേരളവും പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരു വർഗീയ അജണ്ടയും നടപ്പാക്കാൻ സമ്മതിക്കാതെ കരിക്കുലത്തിൽ പൂർണ സ്വാതന്ത്ര്യം ലഭിക്കുംവിധത്തിൽ മാത്രമേ ആ പദ്ധതിയുമായി മുന്നോട്ടുപോവുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച നിലപാട് രൂപീകരിക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.

പിഎം ശ്രീയിൽ 99 കോടി രൂപയിലധികം പണം കേരള സർക്കാരിന് ലഭിച്ചിട്ടുണ്ട്. 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചതിനാൽ അത് തുടരാൻ ഞങ്ങൾ നിർബന്ധിതരാവുകയാണ്. പക്ഷെ, സർക്കാരിനുള്ള അവകാശങ്ങൾ ബലികഴിക്കാതെ എന്തുചെയ്യാൻ പറ്റുമെന്നാണ് ഞങ്ങൾ പരിശോധിക്കുന്നത്.

സർക്കാരിന് ഈ പദ്ധതിയിൽ ആശയപരമായ എതിർപ്പുണ്ട്. കരിക്കുലം ഫ്രീഡത്തിൽ കേന്ദ്രം ഇടപെടരുത്, പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകൾ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനത്തിന് നൽകണം എന്നീ കാര്യങ്ങൾ സർക്കാർ മുന്നോട്ടുവെക്കുന്നുണ്ട്. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കും. ഇത് പഠിക്കാനായി പൊതുവിദ്യാഭ്യാസമന്ത്രി ഷംസുദ്ദീൻ കൺവീനറും മന്ത്രിമാരായ റോജി എം ജോൺ, പിസി വിഷ്ണുനാഥ്, എം ലിജു എന്നിവർ അംഗങ്ങളായിട്ടുള്ള മന്ത്രിസഭാ ഉപസമിതിയെ നിയമിച്ചു. അവർ റിപ്പോർട്ട് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മന്ത്രിസഭാ അംഗങ്ങളെ പോലും ഇരുട്ടിൽ നിർത്തിയാണ് അന്നത്തെ സർക്കാർ പിഎംശ്രീയിൽ ഒപ്പുവെച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേന്ദ്രം നൽകുന്ന പണം നമ്മുടെ അവകാശമാണ്. അത് അവരുടെ ഔദാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!