പാതി വില സ്കൂട്ടർ തട്ടിപ്പ്; കണ്ണൂർ പോലീസ് സൊസൈറ്റിയുടെ പങ്ക് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു
കണ്ണൂർ: പകുതി വിലയ്ക്ക് സ്കൂട്ടർ എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കണ്ണൂർ പോലീസ് സഹകരണസൊസൈറ്റിയുടെ പങ്കിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം. തട്ടിപ്പ് സംഘവുമായി ചേർന്ന് സൊസൈറ്റി നടത്തിയ വിവാദമായ സ്കൂൾ കിറ്റ് വിതരണമുൾപ്പടെയുള്ളവയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന കാലയളവിൽ രാഷട്രീയ സമ്മർദ മുപയോഗിച്ച് കേസ് തേച്ചുമാച്ചു കളയാൻ നീക്കം നടന്നതായും ആരോപണമുണ്ട്.
പാതി വിലയ്ക്ക് സ്കൂട്ടർ നൽകുമെന്ന പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ സിഡ് സൊസൈറ്റി എന്ന സംഘത്തിന് പൊതുജനങ്ങൾക്കിടയിൽ വിശ്വാസ്യത സൃഷ്ടിക്കാൻ കണ്ണൂർ പോലീസ് സൊസൈറ്റിയുടെ ഇടപെടൽ സഹായിച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. പോലീസ് സൊസൈറ്റി വഴി 2000 രൂപയുടെ കൂപ്പണുകൾ വിതരണം ചെയ്യുകയും അത് ഉപയോഗിച്ച് 160ഓളം പേർക്ക് സ്കൂൾ കിറ്റുകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ 1000 രൂപ മാത്രം അടച്ചവർക്കും 2000 രൂപയുടെ കിറ്റുകൾ നൽകിയതായി കണ്ടെത്തി.
ജനങ്ങളുടെ വിശ്വാസ്യത പിടിച്ചു പറ്റാൻ തട്ടിപ്പ് സംഘം നടത്തിയ ആസൂത്രിതമായ പദ്ധതിയാണിതെന്നും ഇതിന് പോലീസ് സൊസൈറ്റി കൂട്ടുനിന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റാണ് നിലവിൽ ഈ കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നത്.
പോലീസുകാർ ഉൾപ്പെടുന്ന ഒരു സൊസൈറ്റി എങ്ങനെയാണ് ഒരു സ്വകാര്യ തട്ടിപ്പ് സംഘവുമായി ഇത്തരമൊരു കരാറിൽ ഏർപ്പെട്ടതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. സൊസൈറ്റി ഭാരവാഹികൾക്ക് തട്ടിപ്പിനെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നോയെന്നും പരിശോധിച്ചു വരികയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നിർണായക ഘട്ടത്തിലെത്തിയപ്പോൾ ഭരണതലത്തിൽ നിന്ന് അന്വേഷണസംഘത്തിന് കടുത്ത സമ്മർദമുണ്ടായതായാണ് വിവരം. തെരഞ്ഞെടുപ്പിന് മുന്പായി കേസ് ഒതുക്കി തീർക്കാനുള്ള നീക്കമായിരുന്നു നടന്നത്.
