ഗുണ്ടയും റൗഡിയുമൊന്നും ബസ്സിൽ ജോലി ചെയ്യേണ്ട; പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി എം.വി.ഡി.
കാക്കനാട്: യാത്രക്കാരോടും കാൽനടയാത്രക്കാരോടും തോന്നിയപോലെ പെരുമാറുകയും റോഡിൽ നിയമങ്ങൾ കാറ്റിൽ പറത്തുകയും ചെയ്യുന്ന സ്വകാര്യ ബസ് ജീവനക്കാർക്കെതിരേയുള്ള നടപടി ശക്തമാക്കാൻ എം.വി.ഡി. ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി.) ഉൾപ്പെടെയുള്ളവ നിർബന്ധമാക്കിയാണ് മോട്ടോർ വാഹന വകുപ്പ് നടപടി കടുപ്പിക്കുന്നത്.
പി.സി.സി.യില്ലാത്ത ജീവനക്കാരെ ജോലിക്കെടുത്താൽ ബസ് ഉടമയ്ക്കും പണി കിട്ടും. നിയമം ലംഘിച്ചാൽ 7,500 പിഴ ഈടാക്കുന്നതിനൊപ്പം ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. എം.വി.ഡി. അടുത്തിടെ നടത്തിയ മിന്നൽ പരിശോധനയിൽ ഭൂരിഭാഗം ജീവനക്കാരുടെയും കൈയിൽ പി.സി.സി. സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു. ഇതോടെയാണ് പരിശോധനയും നടപടിയും കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചത്.
പരാതികൾ കൂടുന്നു; ക്യാമറ ദൃശ്യങ്ങളും തെളിവാകുന്നു
അമിതവേഗം, അലക്ഷ്യമായ ഡ്രൈവിങ്, യാത്രക്കാരോടും കാൽനടയാത്രക്കാരോടുമുള്ള മോശം പെരുമാറ്റം, റോഡരികിലെ നിയമലംഘനങ്ങൾ തുടങ്ങിയ പരാതികൾ വർധിച്ചതാണ് എം.വി.ഡി.യുടെ ഇടപെടലിന് കാരണം. ബസ് ജീവനക്കാരുടെ നിയമലംഘനങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി ദൃശ്യങ്ങൾ സഹിതം പരാതി നൽകുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇത്തരം പരാതികളിൽ പരിശോധന നടത്തിയ ശേഷമാണ് പലർക്കുമെതിരേ നടപടിയെടുക്കുന്നത്.
ചില ജീവനക്കാർ ലഹരി ഉപയോഗിക്കുന്നതായും ക്രിമിനൽ കേസുകളിൽ പ്രതികളായവരുണ്ടെന്നുമുള്ള റിപ്പോർട്ടുകളും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനുമാണ് പി.സി.സി. നിർബന്ധമാക്കുന്നത്.
സർവീസിനിറങ്ങാനാകില്ല
കഴിഞ്ഞ ഒരു മാസത്തിനിടെ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നിരവധി ബസ് ജീവനക്കാരുടെ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിട്ടുണ്ട്. ഇനി പി.സി.സി. ഹാജരാക്കാത്ത ജീവനക്കാർക്ക് ഒരു കാരണവശാലും സർവീസിന് ഇറങ്ങാനാകില്ലെന്നാണ് എം.വി.ഡി.യുടെ മുന്നറിയിപ്പ്. ജീവനക്കാരുടെ രേഖകൾ പരിശോധിച്ച ശേഷമേ സർവീസിൽ തുടരാൻ അനുവദിക്കൂ.
